കെ-റെയിൽ പദ്ധതി പ്രായോഗികമല്ലെന്ന് കേന്ദ്ര സർക്കാർ. എന്നാൽ സംസ്ഥാനത്തിന് താൽപ്പര്യമുണ്ടെങ്കിൽ ബദൽ മാർഗമായി അതിവേഗ റെയിൽ (ഹൈ സ്പീഡ് റെയിൽ) പദ്ധതി പരിഗണിക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ റെയിൽവേ വികസനത്തിൽ രാജ്യം കുതിക്കുമ്പോൾ, കേരളത്തിലെ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന മെല്ലെപ്പോക്കിനെ മന്ത്രി രാജ്യസഭയിൽ രൂക്ഷമായി വിമർശിച്ചു.
സിൽവർലൈൻ പദ്ധതി വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്നതാണെന്നും അതിനാൽ അത് നിലവിലെ രീതിയിൽ നടപ്പിലാക്കാൻ സാധിക്കില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വന്ദേ ഭാരതും ബുള്ളറ്റ് ട്രെയിൻ പദ്ധതികളും വിജയകരമായി മുന്നേറുന്ന സാഹചര്യത്തിൽ, ശാസ്ത്രീയമല്ലാത്ത പദ്ധതികൾക്കായി വാശിപിടിക്കാതെ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. മെട്രോമാൻ ഇ. ശ്രീധരനെപ്പോലുള്ള വിദഗ്ധർ മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നതായും വികസനത്തിന് ആര് മുന്നിട്ടിറങ്ങിയാലും കേന്ദ്രം പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ റെയിൽവേ വികസനത്തിനായി ഈ ബജറ്റിൽ 3,795 കോടി രൂപയാണ് മോദി സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇത് കോൺഗ്രസ് ഭരണകാലത്തെ അപേക്ഷിച്ച് പത്തിരട്ടി അധികമാണ്. എന്നാൽ, റെയിൽവേ പദ്ധതികൾക്കായി ഭൂമി ഏറ്റെടുത്ത് നൽകുന്നതിൽ കേരള സർക്കാർ പരാജയപ്പെടുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇതുവരെ കേവലം 14 ശതമാനം ഭൂമി മാത്രമാണ് സംസ്ഥാനം ഏറ്റെടുത്ത് നൽകിയിട്ടുള്ളത്. സംസ്ഥാന സർക്കാർ സഹകരിച്ചില്ലെങ്കിൽ വികസന പദ്ധതികൾ എങ്ങനെ നടപ്പിലാക്കുമെന്ന് അദ്ദേഹം ചോദിച്ചു. അങ്കമാലി-ശബരി പാതയുടെ കാര്യത്തിൽ ഇപ്പോൾ സംസ്ഥാനം കാണിക്കുന്ന താൽപ്പര്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്നും മന്ത്രി പരിഹസിച്ചു.












Discussion about this post