തമിഴ് സൂപ്പർതാരം വിജയിന് കനത്ത തിരിച്ചടി. വരുമാനം മറച്ചുവെച്ചതിന് ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴ മദ്രാസ് ഹൈക്കോടതി ശരിവെച്ചു. തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് താരത്തിന് കോടതിയിൽ നിന്ന് അപ്രതീക്ഷിത പ്രഹരം ലഭിച്ചിരിക്കുന്നത്.
2015-16 സാമ്പത്തിക വർഷത്തിൽ 15 കോടി രൂപയുടെ അധിക വരുമാനം വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പ് വിജയിന് പിഴ ചുമത്തിയത്. തന്റെ ‘പുലി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ലഭിച്ച വരുമാനത്തിൽ കുറവ് കാണിച്ചുവെന്നായിരുന്നു കണ്ടെത്തൽ. ഈ നടപടിയെ ചോദ്യം ചെയ്ത് വിജയ് നൽകിയ ഹർജി ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ച് തള്ളി. ആദായനികുതി വകുപ്പിന്റെ നടപടിയിൽ നിയമപരമായ പിഴവുകളില്ലെന്ന് നിരീക്ഷിച്ച കോടതി, കൃത്യസമയത്ത് തന്നെയാണ് നോട്ടീസ് നൽകിയതെന്നും വ്യക്തമാക്കി.
2015 സെപ്റ്റംബറിൽ വിജയിന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് വരുമാനം മറച്ചുവെച്ചതായി കണ്ടെത്തിയത്. കേവലം 35.42 കോടി രൂപ മാത്രമാണ് തന്റെ വരുമാനമെന്ന് വിജയ് സത്യവാങ്മൂലം നൽകിയപ്പോൾ, 15 കോടി രൂപയുടെ കൂടി വരുമാനം റെയ്ഡിലൂടെ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇത് സ്വമേധയാ വെളിപ്പെടുത്തിയതല്ലെന്നും അന്വേഷണത്തിലൂടെ കണ്ടെത്തിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ ചിത്രമായ ‘ജനനായകൻ’ എന്ന സിനിമയുടെ സെൻസർ ബോർഡ് പ്രശ്നങ്ങളും നികുതി കേസുകളും വിജയിനെ വലയ്ക്കുകയാണ്.












Discussion about this post