ധാക്ക : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ചെറിയൊരു ഇടവേളയ്ക്ക് ശേഷം അതിശക്തമായ പ്രതിഷേധങ്ങൾ. ബംഗ്ലാദേശിൽ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള പൊതു തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്കു മുൻപാണ് അക്രമാസക്തമായ പ്രതിഷേധങ്ങൾ നടക്കുന്നത്. ഒൻപതാം ദേശീയ ശമ്പള കമ്മീഷൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ജീവനക്കാർ ആരംഭിച്ച സമരമാണ് പിന്നീട് വൻ പ്രതിഷേധമായി മാറിയത്.
സർക്കാർ ജീവനക്കാർ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ ഔദ്യോഗിക വസതിയായ ജമുനയ്ക്ക് പുറത്ത് വലിയ രീതിയിലുള്ള പ്രതിഷേധവും ആക്രമണങ്ങളും നടത്തുകയും ചെയ്തു. ഒമ്പതാം ദേശീയ ശമ്പള കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള ഗസറ്റ് ഉടൻ പ്രസിദ്ധീകരിക്കണമെന്നും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള പ്രതിഷേധക്കാർ ഷഹീദ് മിനാറിൽ ഒത്തുകൂടി ജമുനയിലേക്ക് മാർച്ച് നടത്തി. ആക്രമണ സംഭവങ്ങളിൽ 40ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അടുത്തിടെ, ശമ്പള കമ്മീഷൻ പുതിയ ശുപാർശകൾ സമർപ്പിച്ചു, പക്ഷേ അവ ഇതുവരെ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല. ഭാവിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് തീരുമാനം വിട്ടാൽ, നടപ്പാക്കൽ വീണ്ടും വൈകുമെന്ന് ജീവനക്കാർ ഭയപ്പെടുന്നതാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്.
വെള്ളിയാഴ്ച രാവിലെ 10:30 ഓടെ ഷാബാഗ് പ്രദേശത്ത് നിന്ന് ആരംഭിച്ച ജാഥ ജമുനയിലെ മുഖ്യ ഉപദേഷ്ടാവിന്റെ വസതിയിലേക്ക് നീങ്ങി. വഴിയിൽ പലയിടത്തും ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും ജനക്കൂട്ടം തള്ളിക്കയറാൻ ശ്രമിച്ചു. സ്ഥിതി കൂടുതൽ വഷളാകുന്നത് കണ്ട സുരക്ഷാ സേന ജലപീരങ്കികളും കണ്ണീർ വാതകവും ശബ്ദ ബോംബുകളും പ്രയോഗിച്ചു. ഇതൊക്കെയാണെങ്കിലും, പ്രതിഷേധക്കാർ ജമുനയിലെത്തി വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഉച്ചയോടെ ഒരു പ്രധാന അന്താരാഷ്ട്ര ഹോട്ടലിന് സമീപം ഉൾപ്പെടെയുള്ള മറ്റ് വിവിധ പ്രദേശങ്ങളിലും പ്രതിഷേധക്കാർ വീണ്ടും സംഘടിക്കുകയും മുദ്രാവാക്യം മുഴക്കിക്കൊണ്ട് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.













Discussion about this post