2009-ലെ ആ ജൂൺ മാസത്തിലെ തണുപ്പുള്ള വൈകുന്നേരം ക്രിക്കറ്റിന്റെ തറവാടായ ലോർഡ്‌സിൽ അരങ്ങേറിയത് വെറുമൊരു മത്സരമായിരുന്നില്ല; അതൊരു വൻ അട്ടിമറിയുടെ ചരിത്രമായിരുന്നു. ഒരു വശത്ത് ക്രിക്കറ്റ് കണ്ടുപിടിച്ച, ലോകോത്തര താരങ്ങളടങ്ങിയ ഇംഗ്ലണ്ട്. മറുവശത്ത് ലോകക്രിക്കറ്റിലെ ഒരു ‘കുഞ്ഞൻ’ ടീമായ നെതർലൻഡ്‌സ്. ലോർഡ്‌സിലെ ഗാലറിയിൽ നിറഞ്ഞുകൂടിയ ആയിരക്കണക്കിന് ഇംഗ്ലീഷ് ആരാധകർ കരുതിയത് ഇതൊരു ഏകപക്ഷീയമായ മത്സരമായിരിക്കുമെന്നാണ്.
ഓറഞ്ച് പടയുടെ കുറച്ചധികം ആരാധകർ സ്റ്റേഡിയത്തിൽ ഉണ്ടെങ്കിലും ഇംഗ്ലണ്ടിന്റെ മണ്ണിൽ അവരുടെ ശബ്ദം മുഴങ്ങി കേട്ടിരുന്നില്ല. മത്സരം ആരംഭിക്കുന്നതിന് മുഴങ്ങിയ ആവേശത്തിനിടയിൽ അങ്ങനെ ടോസ് വീണൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണർമാരായ ലൂക്ക് റൈറ്റും (71) രവി ബൊപ്പാരയും (46) ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ഒരു ഘട്ടത്തിൽ സ്കോർ 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും ഡച്ച് ബൗളർമാർ മിടുക്കോടെ പന്തെറിഞ്ഞു. നിശ്ചിത 20 ഓവറിൽ 162 റൺസെന്ന ഭേദപ്പെട്ട സ്കോറിൽ ഇംഗ്ലണ്ട് ഒതുങ്ങി. ക്രിക്കറ്റ് പണ്ഡിതർ വിധിയെഴുതി: “ഈ റൺസ് നെതർലൻഡ്‌സിന് അപ്രാപ്യമാണ്!”
ഇംഗ്ലണ്ടിന്റെ ബോളിങ് പടയുടെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ ഓറഞ്ച് പടക്ക് സാധിക്കില്ല എന്ന് വിധിയെഴുതിയവർക്ക് തെറ്റിയില്ല. അവർ വിചാരിച്ചതുപോലെ തന്നെ മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്‌സിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവർക്ക് പിന്നെ സമ്മർദ്ദം എന്നൊന്ന് കാണില്ല എന്ന സത്യം ഇംഗ്ലണ്ട് മറന്നു. അവിടെ ടോം ഡി ഗ്രൂത്തും പീറ്റർ ബോറനും തങ്ങൾക്കും ചിലതൊക്കെ സാധിക്കുമെന്ന് ഇംഗ്ലീഷ് ബോളർമാരെ കാണിക്കാൻ തുടങ്ങി. എതിരാളികളെ കടന്നാക്രമിച്ച അവർ മത്സരം കൈവിടാതെ നോക്കി. പതുക്കെപ്പതുക്കെ ലോർഡ്‌സിലെ ഗാലറി നിശബ്ദമാകാൻ തുടങ്ങി. ഇംഗ്ലീഷ് താരങ്ങളുടെ മുഖത്ത് പരിഭ്രമം നിഴലിച്ചു.
എളുപ്പത്തിൽ ജയിക്കുമെന്ന് കരുതിയ മത്സരമാണ്, ഇപ്പോൾ തോൽക്കുമോ എന്ന ഭയം വരെയായി. അവസാന ഓവറിൽ നെതർലൻഡ്‌സിന് ജയിക്കാൻ വേണ്ടത് 7 റൺസ്. പന്തെറിയുന്നത് ഇംഗ്ലണ്ടിന്റെ വിശ്വസ്തനായ സ്റ്റുവാർട്ട് ബ്രോഡ്. ബ്രോഡ് കൃത്യതയോടെ പന്തെറിഞ്ഞു. എങ്കിലും അയാൾക്ക് പ്രതിരോധിക്കാനുള്ള റൺസ് അവിടെ ഇല്ലായിരുന്നു. നെതർലൻഡ്‌സ് താരങ്ങൾ ആകട്ടെ സിംഗിളുകൾ ഓടി നെതർലൻഡ്‌സ് ലക്ഷ്യത്തിനടുത്തെത്തി. അവസാന ഒരു പന്തിൽ രണ്ട് റൺസ് വേണം. ലോർഡ്‌സ് ശ്വാസമടക്കിപ്പിടിച്ചു നിൽക്കുന്നു. ബ്രോഡ് എറിഞ്ഞ യോർക്കർ കൃത്യമായിരുന്നു എങ്കിലും ബാറ്റ്സ്മാൻ അത് ലോംഗ് ഓണിലേക്ക് തട്ടിയിട്ടു. ഒരു റൺസ് പൂർത്തിയായി. രണ്ടാമത്തെ റണ്ണിനായി അവർ ഓടി.
ബൗളർ ബ്രോഡിന്റെ കൈകളിലേക്ക് പന്ത് കൃത്യമായി എത്തി. ബ്രോഡ് പന്ത് കൈക്കലാക്കി സ്റ്റമ്പിലേക്ക് എറിയാൻ ശ്രമിച്ചു. എന്നാൽ ലക്ഷ്യം തെറ്റിയ ആ ത്രോ ഒരു സിംഗിളിന് കൂടി വഴിയൊരുക്കി. അവിശ്വസനീയം! നെതർലൻഡ്‌സ് തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ആഘോഷിച്ചു. ഇംഗ്ലണ്ടിന്റെ സ്വന്തം മണ്ണിൽ, സ്വന്തം കാണികൾക്ക് മുന്നിൽ അവർ നാണംകെട്ടു.
ഇന്നത്തെ പാകിസ്ഥാനമായിട്ടുള്ള നെതർലൻഡ്‌സിന്റെ പോരാട്ടവീര്യം കണ്ടപ്പോൾ ഈ മത്സരം ഓർമയിൽ വന്നു.











Discussion about this post