ഏറ്റവും മനോഹരമായ കഥകൾ സമ്മാനിക്കാനുള്ള കഴിവ് സ്പോർട്സിനുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും യു.എസ്.എ ഓൾറൗണ്ടർ ശുഭം രഞ്ജനെയും തമ്മിൽ നിലനിൽക്കുന്ന സ്നേഹബന്ധം അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ്.
ഈ കഥയുടെ ആരംഭം 1958-ലാണ്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഒരു ടെസ്റ്റ് മത്സരം കാൺപൂരിൽ നടക്കുകയായിരുന്നു. ഭീതി വിതയ്ക്കുന്ന കുറേ ഫാസ്റ്റ് ബോളർമാർ കരീബിയൻ നിരയിലുണ്ടായിരുന്നു. ഇന്ത്യൻ ടീം സ്പിന്നർമാരെ അമിതമായി ആശ്രയിച്ചിരുന്ന കാലമായിരുന്നു അത്.
21 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഒരു പേസ് ബോളർ ആ ഗെയിമിൽ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റം കുറിച്ചു. അയാളുടെ പേര് വസന്ത് രഞ്ജനെ എന്നായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലായിരുന്ന വസന്തിനെക്കുറിച്ച് ഇന്ത്യൻ ടീമിന് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ വസന്ത് ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ കരീബിയൻ പട അയാളെ ക്രൂരമായി ആക്രമിച്ചു! ആ കാലിൽ പലതവണ ഏറുകൊണ്ടു. വേദന കൊണ്ട് പുളഞ്ഞ വസന്തിനെ ടീം അംഗങ്ങൾ താങ്ങിയെടുത്ത് ഡ്രെസ്സിംഗ് റൂമിലേയ്ക്ക് കൊണ്ടുപോവുകയാണ് ചെയ്തത്.
കാൺപൂർ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഒരു പന്ത് പോലും എറിയാൻ വസന്തിന് സാധിച്ചില്ല. അടുത്ത ടെസ്റ്റിൽ അയാൾ ടീമിൽനിന്ന് ഡ്രോപ് ചെയ്യപ്പെട്ടു. പിന്നീടൊരിക്കലും വസന്തിന് തുടർച്ചയായി അവസരങ്ങൾ ലഭിച്ചില്ല. കേവലം ഏഴ് ടെസ്റ്റുകൾ കൊണ്ട് ആ ക്രിക്കറ്റ് ജീവിതം എരിഞ്ഞടങ്ങി. വസന്ത് രഞ്ജനെയുടെ മകനായ സുഭാഷ് രഞ്ജനെ മഹാരാഷ്ട്രയ്ക്കുവേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിരുന്നു. പക്ഷേ ഇന്ത്യൻ ടീം എന്ന കൊടുമുടി കീഴടക്കാൻ സുഭാഷിനും കഴിഞ്ഞില്ല.
സുഭാഷിൻ്റെ മകനാണ് ശുഭം രഞ്ജനെ. പണ്ട് കരീബിയൻ കരുത്തൻമാരുടെ ഏറുകൊണ്ട് കരിയർ തകർന്നുപോയ വസന്ത് രഞ്ജനെയുടെ കൊച്ചുമകൻ. ശുഭം രഞ്ജനെ ഏറെക്കാലം മുംബൈ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. അക്കാലത്ത് സൂര്യകുമാർ യാദവ് ശുഭത്തിൻ്റെ ക്യാപ്റ്റനായിരുന്നു. സൂര്യ ശുഭത്തിനെ ‘ദാദ’ എന്നാണ് സ്നേഹപൂർവ്വം വിളിക്കാറുള്ളത്.
ശുഭം രഞ്ജനെയുടെ സ്വപ്നം ഇന്ത്യൻ ടീമിൽ കളിക്കുക എന്നതായിരുന്നു. ഐ.പി.എല്ലിൽ തിളങ്ങണമെന്നും അയാൾ മോഹിച്ചിരുന്നു. പക്ഷേ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ സാദ്ധ്യതയില്ലെന്ന് മനസ്സിലായപ്പോൾ ശുഭം അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് ജീവിതം പറിച്ചുനട്ടു.
പിന്നീട് യു.എസ്.എ-യുടെ ക്രിക്കറ്റ് ടീമിൽ ശുഭം ഇടംനേടി. ടി-20 ലോകകപ്പിൻ്റെ മത്സരക്രമം പുറത്തുവന്നപ്പോൾ തൻ്റെ നെഞ്ചിടിപ്പ് കൂടി എന്ന് ശുഭം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ-അമേരിക്ക മാച്ച് നടക്കുന്നത് മുംബൈയിലെ വാംഖഡേ സ്റ്റേഡിയത്തിലായിരുന്നു. ശുഭം രഞ്ജനെ കളിച്ചുവളർന്ന പുൽമൈതാനത്തിലേയ്ക്ക് മറ്റൊരു രാജ്യത്തിൻ്റെ ജഴ്സിയണിഞ്ഞ് ഒരു മടങ്ങിപ്പോക്ക്. എതിർപക്ഷത്ത് പഴയ കൂട്ടുകാരനായ സൂര്യയുടെ ടീം, ഏറ്റവും വൈകാരികമായ സന്ദർഭം.
വാംഖഡേയിൽ വിജയം കുറിക്കണമെന്ന് ശുഭം വല്ലാതെ ആഗ്രഹിച്ചിരുന്നു. കാൽമുട്ടിന് പരിക്കേറ്റപ്പോഴും അയാൾ നല്ല രീതിയിൽ ഡെത്ത് ഓവർ എറിഞ്ഞ് പൂർത്തിയാക്കി. ബാറ്റ് ചെയ്യാൻ വന്നപ്പോൾ ശുഭം മുടന്തുന്നുണ്ടായിരുന്നു. എന്നിട്ടും അയാൾ പടുകൂറ്റൻ സിക്സറുകൾ പറത്തി. പക്ഷേ സൂര്യകുമാർ യാദവിൻ്റെ ബ്രില്യൻസിനെ മറികടക്കാൻ ശുഭത്തിന് സാധിച്ചില്ല. ഇരുന്നും കിടന്നും സിക്സറുകൾ പായിച്ച സൂര്യ നായകൻ്റെ ഇന്നിംഗ്സ് കളിച്ച് ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റി. സൂര്യ നിശബ്ദമായി പറയുകയായിരുന്നു”വസന്ത് രഞ്ജനെയുടെ കൊച്ചുമകൻ ഒരു വിജയവും കാവ്യനീതിയും അർഹിക്കുന്നുണ്ട്. പക്ഷേ ഇന്ത്യയുടെ പരാജയത്തിലൂടെ ആ നീതി നടപ്പിലാകരുത്. അതിന് ഞാൻ അനുവദിക്കുകയില്ല.”
മത്സരശേഷം ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സൂര്യ-ശുഭം സഖ്യം മനസ്സ് നിറച്ചിരുന്നു. അകലങ്ങളിലിരുന്ന് വസന്ത് രഞ്ജനെയും ഇപ്പോൾ പുഞ്ചിരിക്കുന്നുണ്ടാവണം.
കുറിപ്പ്: സന്ദീപ് ദാസ്











Discussion about this post