ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ ഇന്ത്യ 29 റൺസിന്റെ വിജയം നേടിയെങ്കിലും ബാറ്റിംഗ് നിരയുടെ മോശം പ്രകടനത്തെ ആകാശ് ചോപ്ര വിമർശിച്ചു. 77 റൺസിന് 6 വിക്കറ്റ് എന്ന നിലയിലേക്ക് ടീം തകർന്നുപോയത് നിസ്സാരമായി കാണരുത്. വിക്കറ്റുകൾ തുടർച്ചയായി വീഴുമ്പോൾ അനാവശ്യ ആക്രമണത്തിന് മുതിരാതെ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാൻ താരങ്ങൾ തയ്യാറാകണമെന്ന് ചോപ്ര പറഞ്ഞു.
“ആദ്യ പന്തിൽ തന്നെ അഭിഷേക് ശർമ്മ പുറത്താകുന്നു. പിന്നാലെ ഇഷാൻ കിഷൻ, തിലക് വർമ്മ, ശിവം ദുബെ എന്നിവരും പുറത്തായി, നമുക്ക് എന്താണ് സംഭവിച്ചതെന്ന് തോന്നി. നമ്മൾ ഒന്നിനു പുറകെ ഒന്നായി വിക്കറ്റുകൾ നഷ്ടപ്പെടുത്തുകയായിരുന്നു, ഹാർദിക് (പാണ്ഡ്യ) പുറത്തായപ്പോൾ എന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു. അല്പം ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഇങ്ങനെ വിക്കറ്റുകൾ വീഴുമ്പോൾ, ക്രീസിൽ നിന്ന് കളിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കണം, ജാഗ്രതയോടെ.
ഹാർദിക് പാണ്ഡ്യയുടെ വിക്കറ്റാണ് ചോപ്രയെ ഏറെ നിരാശപ്പെടുത്തിയത്. “ഹാർദിക് ആ സമയത്ത് അത്തരമൊരു ഷോട്ടിന് ശ്രമിക്കേണ്ടതില്ലായിരുന്നു. അഞ്ച് വിക്കറ്റുകൾ വീണുകഴിഞ്ഞ സാഹചര്യത്തിൽ കവർ ഡ്രൈവിനപ്പുറം സിക്സറിന് ശ്രമിക്കുന്നത് അനാവശ്യമായ അപകടം വരുത്തിവെക്കലാണ്. ബാഡ് ഷോട്ട് സെലക്ഷൻ എന്നാണ് അതിനെ വിളിക്കേണ്ടത്,” ചോപ്ര പറഞ്ഞു.
ഫിനിഷർ എന്ന നിലയിൽ അറിയപ്പെടുന്ന റിങ്കു സിംഗും നിരാശപ്പെടുത്തിയെന്ന് അദ്ദേഹം കൂട്ടിചേർത്തു. “റിങ്കു കുറച്ചുകൂടി ആഴത്തിൽ മത്സരം കൊണ്ടുപോകണമായിരുന്നു. ലോകകപ്പുകൾ എളുപ്പമല്ല. ഒരു ടീമിനെയും നിസ്സാരമായി കാണരുത്. സ്വന്തം മണ്ണിൽ ലോകകപ്പ് കിരീടം നേടുക എന്നത് വെല്ലുവിളിയാണെന്ന് ടീം തിരിച്ചറിയണം,” അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ത്യയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്‌സാണെന്ന് ചോപ്ര നിരീക്ഷിച്ചു. സൂര്യകുമാറിന്റെ 84* റൺസാണ് സ്കോർ 161-ൽ എത്തിച്ചത്. ബൗളിംഗിൽ മുഹമ്മദ് സിറാജിന്റെ പ്രകടനത്തെ അദ്ദേഹം ‘വിധിയുടെ വിളയാട്ടം’ എന്നാണ് വിശേഷിപ്പിച്ചത്. 48 മണിക്കൂർ മുമ്പ് വീട്ടിലിരുന്ന ഒരാൾ വന്ന് പവർപ്ലേയിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ ഹീറോയായത് അതിശയകരമാണെന്ന് അദ്ദേഹം പറഞ്ഞു.













Discussion about this post