2007 മാർച്ച് 17 , ലോകമെമ്പാടുമുള്ള ഐറിഷ് വംശജർ ‘സെന്റ് പാട്രിക്സ് ഡേ’ ആഘോഷിക്കുന്ന തിരക്കിലായിരുന്നു. വെസ്റ്റ് ഇൻഡീസിലെ ജമൈക്കയിലുള്ള സബീന പാർക്ക് സ്റ്റേഡിയത്തിൽ അയർലൻഡും പാകിസ്ഥാനും നേർക്കുനേർ വരുന്ന ഏകദിന ലോകകപ്പ് മത്സരം നടക്കുന്നു. എല്ലാവരും കരുതിയത് പാകിസ്ഥാന് ഇതൊരു നിസ്സാര വിജയമായിരിക്കുമെന്നാണ്. എന്നാൽ ക്രിക്കറ്റ് ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടത് ആ പകലിലായിരുന്നു.
ടോസ് നേടിയ അയർലൻഡ് പാകിസ്ഥാനെ ബാറ്റിംഗിന് അയച്ചു. പേസിനെ തുണയ്ക്കുന്ന പിച്ചിൽ ഐറിഷ് ബൗളർമാർ തീ തുപ്പി. ഇൻസമാം ഉൾ ഹഖ്, യൂനിസ് ഖാൻ, മുഹമ്മദ് യൂസഫ് തുടങ്ങിയ വമ്പൻ ബാറ്റർമാർ ക്രീസിൽ വന്നുപോയിക്കൊണ്ടിരുന്നു. ഒന്നിനുപുറകെ ഒന്നായി വിക്കറ്റുകൾ വീണതോടെ പാകിസ്ഥാൻ വെറും 132 റൺസിന് എല്ലാവരും പുറത്തായി. ബോയ്ഡ് റാങ്കിന്റെയും ട്രെന്റ് ജോൺസ്റ്റണിന്റെയും ആന്ദ്രേ ബോതയുടെയും പന്തുകൾക്ക് മുന്നിൽ ഉത്തരം മുട്ടി നിൽക്കുന്ന പാകിസ്ഥാനെയാണ് അന്ന് കണ്ടത്.
മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡിനും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പാകിസ്ഥാൻ ബൗളർമാർ സർവ്വശക്തിയുമെടുത്ത് പൊരുതി. ഇടയ്ക്ക് മഴ കളി തടസ്സപ്പെടുത്തിയതോടെ അയർലൻഡിന്റെ വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു. ഒരു ഘട്ടത്തിൽ അയർലൻഡ് പതറിയെങ്കിലും നായകൻ ട്രെന്റ് ജോൺസ്റ്റണും നയൽ ഒബ്രിയാനും (72) ചേർന്ന് ടീമിനെ വിജയതീരത്തേക്ക് നയിച്ചു. പാകിസ്ഥാൻ ആരാധകരെ നിശബ്ദരാക്കി കൊണ്ട് ട്രെന്റ് ജോൺസ്റ്റൺ അടിച്ച സിക്സർ അയർലൻഡിനെ വിജയത്തിലെത്തിച്ചു. 3 വിക്കറ്റിന് പാകിസ്ഥാനെ തോൽപ്പിച്ചതോടെ അയർലൻഡ് അടുത്ത റൗണ്ടിലേക്ക് കടന്നു. പാകിസ്ഥാൻ ലോകകപ്പിൽ നിന്ന് നാണംകെട്ട് പുറത്തായി.
മത്സരം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാൻ കോച്ച് ബോബ് വൂൾമറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ആ ദുരന്തത്തിന്റെ ആഘാതം കൂട്ടി. ക്രിക്കറ്റ് ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയ ഒരു അന്ത്യമായിരുന്നു അത്. ലോകകപ്പ് ചരിത്രങ്ങൾ മുഴുവൻ നോക്കിയാൽ 2007 ഏകദിന ലോകകപ്പിനോളം വിരസമായ ഒരു ടൂർണമെന്റ് നടന്നിട്ടില്ല എന്ന് പറയാം.













Discussion about this post