അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിനെ ബാറ്റിംഗ് തകർച്ചയിൽ നിന്ന് രക്ഷിച്ച സൂര്യകുമാർ യാദവിന്റെ തകർപ്പൻ പ്രകടനത്തെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങളും എതിരാളികളും. മത്സരത്തിൽ 49 പന്തിൽ പുറത്താകാതെ 84 റൺസ് നേടി ഇന്ത്യയെ സുരക്ഷിത തീരത്തെത്തിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയോടാണ് അമേരിക്കൻ സ്പിന്നർ ഹർമീത് സിംഗ് ഉപമിച്ചത്. തുടക്കത്തിൽ വിക്കറ്റുകൾ വീണ് ഇന്ത്യ പതറിയപ്പോൾ, ഒരറ്റത്ത് നങ്കൂരമിട്ടു നിന്ന് സൂര്യകുമാർ കളിച്ച രീതി പക്വതയുടെ ഉദാഹരണമാണെന്ന് ഹർമീത് പറഞ്ഞു.
മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഹർമീത് സൂര്യകുമാറിനെ വാനോളം പുകഴ്ത്തിയത്. “അദ്ദേഹത്തിന് വിജയം വൈകിയാണ് എത്തിയത്. പക്ഷേ എം.എസ്. ധോണിയുടെ കരിയറിന്റെ അവസാന കാലഘട്ടത്തിൽ ഉണ്ടായിരുന്ന ആ ശാന്തതയും പക്വതയും ഇന്ന് സൂര്യകുമാറിനുണ്ട്.
ഒരു സ്ട്രോക്ക് പ്ലെയർ എന്നതിലുപരി സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്ത് കളി ഫിനിഷ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് അതിശയിപ്പിക്കുന്നതാണ്. വിരാട് കോഹ്‌ലി തന്റെ കരിയറിന്റെ ഉച്ചസ്ഥായിൽ കാട്ടിയിരുന്ന ആ പക്വത ഇപ്പോൾ സൂര്യകുമാറിലും കാണാം,” ഹർമീത് നിരീക്ഷിച്ചു.
മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗും സൂര്യകുമാറിനെ പ്രശംസിച്ചു. “ഇന്ത്യ 100 റൺസിന് പുറത്തായിരുന്നെങ്കിൽ അതൊരു വലിയ നാണക്കേടായേനെ. അമേരിക്ക ഒരു മോശം ടീമാണെന്ന് ആരും കരുതരുത്. പന്തിനെ ബഹുമാനിച്ചു കളിക്കേണ്ടിടത്ത് അങ്ങനെ തന്നെ സൂര്യകുമാർ ചെയ്തു. ബൗളറെ നോക്കാതെ പന്തിന്റെ മെറിറ്റ് നോക്കി ബാറ്റ് ചെയ്തതാണ് സൂര്യയുടെ വിജയം. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നാണിത്,” സെവാഗ് പറഞ്ഞു.













Discussion about this post