2026 ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ-യിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട് ഐസിസി (ICC) പ്രതിനിധികളും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും തമ്മിൽ നടത്തിയ ചർച്ചയിൽ നാടകീയമായ വഴിത്തിരിവുകൾ. സുരക്ഷാ കാരണങ്ങളാൽ ബംഗ്ലാദേശിലെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയതിനെത്തുടർന്ന്, ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന നിലപാടിലായിരുന്നു പാകിസ്ഥാൻ. എന്നാൽ ഇപ്പോൾ കളി തുടങ്ങാൻ ചില കടുപ്പമേറിയ നിബന്ധനകളാണ് പാകിസ്ഥാൻ മുന്നോട്ടുവെച്ചിരിക്കുന്നത്.
ഇന്ത്യയ്‌ക്കെതിരെ കളിക്കണമെങ്കിൽ ഐസിസിയുടെ വരുമാന വിഹിതത്തിൽ തങ്ങൾക്ക് കൂടുതൽ പങ്ക് വേണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. നേരത്തെ കളി ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞിരുന്ന അവർ ഇപ്പോൾ സാമ്പത്തിക നേട്ടത്തിലേക്ക് ശ്രദ്ധ മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ഏഷ്യ കപ്പിൽ ഇന്ത്യൻ താരങ്ങളും കോച്ചിംഗ് സ്റ്റാഫും പാക് താരങ്ങളുമായി ഹസ്തദാനം നടത്താൻ വിമുഖത കാട്ടിയിരുന്നു. എന്നാൽ ലോകകപ്പ് മത്സരത്തിന് മുൻപും ശേഷവും ഇന്ത്യൻ താരങ്ങൾ പാക് താരങ്ങളുമായി കൈകൊടുക്കുന്നുണ്ടെന്ന് ഐസിസി ഉറപ്പുവരുത്തണമെന്ന് പിസിബി ആവശ്യപ്പെട്ടു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ദ്വിരാഷ്ട്ര പരമ്പരകൾ പുനരാരംഭിക്കാൻ ഐസിസി ഇടപെടണമെന്ന വിചിത്രമായ ആവശ്യവും അവർ ഉന്നയിച്ചു. എന്നാൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പരമ്പരകൾ തീരുമാനിക്കേണ്ടത് അതത് ബോർഡുകളാണെന്നും അതിൽ തങ്ങൾക്ക് പങ്കില്ലെന്നും ഐസിസി വ്യക്തമാക്കി.
പാകിസ്ഥാന്റെ വിചിത്രമായ ആവശ്യങ്ങളിൽ പലതും അംഗീകരിക്കാൻ ഐസിസി തയ്യാറല്ല. പ്രശ്നങ്ങൾ ഐസിസി ആർബിട്രേഷൻ കമ്മിറ്റിയിലോ ബോർഡ് മീറ്റിംഗിലോ ഉന്നയിക്കണമെന്നും മത്സരം ബഹിഷ്‌കരിക്കുന്നത് ക്രിക്കറ്റിന് നല്ലതല്ലെന്നും ഐസിസി ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഇമ്രാൻ ഖവാജ പാകിസ്ഥാനെ ഉപദേശിച്ചു. അതേസമയം, ബംഗ്ലാദേശിന് പ്രത്യേകിച്ച് നഷ്ടപരിഹാരമൊന്നും നൽകാനാവില്ലെന്നും വരുമാന വിഹിതം കൃത്യമായി നൽകുമെന്നും ഐസിസി വ്യക്തമാക്കി.













Discussion about this post