ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനോട് വെറും 4 റൺസിന് തോറ്റ നേപ്പാൾ ടീമിന് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അവസരങ്ങൾ നൽകണമെന്ന് ആകാശ് ചോപ്ര ആവശ്യപ്പെട്ടു. ലോകകപ്പ് വരുമ്പോൾ മാത്രം ഇത്തരം കൊച്ചു ടീമുകളെ ഓർക്കുകയും പിന്നീട് രണ്ട് വർഷത്തേക്ക് അവരെ മറന്നുപോവുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അദ്ദേഹം തുറന്നടിച്ചു.
“താഴ്ന്ന റാങ്കിലുള്ള ടീമുകളെ നമ്മൾ വെറും പ്രദർശന വസ്തുക്കളായാണ് കാണുന്നത്. ലോകകപ്പ് കഴിയുന്നതോടെ അവരെ എല്ലാവരും മറക്കും. അടുത്ത രണ്ട് വർഷത്തേക്ക് അവർ എവിടെയാണെന്ന് പോലും ആരും അന്വേഷിക്കില്ല. ഇത് ശരിയായ രീതിയല്ല,” ചോപ്ര പറഞ്ഞു.
നിർണ്ണായക ഘട്ടങ്ങളിൽ കളി ജയിക്കാൻ നേപ്പാളിന് സാധിക്കാതെ പോയത് അവർക്ക് വലിയ ടീമുകൾക്കെതിരെ കളിച്ച് പരിചയമില്ലാത്തത് കൊണ്ടാണ്. വമ്പൻ രാജ്യങ്ങൾ ഇത്തരം ടീമുകളുമായി ദ്വിരാഷ്ട്ര പരമ്പരകൾ കളിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിന്റെ വമ്പൻ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയ നേപ്പാൾ സ്പിന്നർമാരായ സന്ദീപ് ലാമിച്ചാനെയെയും കുശാൽ ഭൂർട്ടലിനെയും അദ്ദേഹം പ്രശംസിച്ചു. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയ ഷേർ മല്ലയുടെ പ്രകടനത്തെയും അദ്ദേഹം എടുത്തുപറഞ്ഞു.
ദീപേന്ദ്ര സിംഗ് ഐറി, രോഹിത് പൗഡൽ, ലോകേഷ് ബാം എന്നിവർ അവസാനം വരെ പൊരുതിയെങ്കിലും നേപ്പാളിന് ലക്ഷ്യത്തിലെത്താൻ കഴിയാതെ പോയത് തന്നെ സങ്കടപ്പെടുത്തിയെന്ന് ചോപ്ര പറഞ്ഞു.












Discussion about this post