ഫെബ്രുവരി 15-ന് നടക്കേണ്ട ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ പുനർചിന്തനത്തിനൊരുങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. തങ്ങൾക്ക് വേണ്ടി നടത്തിയ ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്ത്യയ്‌ക്കെതിരെ കളിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പാകിസ്ഥാനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. ഇതേത്തുടർന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തും.
സുരക്ഷാ കാരണങ്ങളാൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയതിനെത്തുടർന്ന് ബംഗ്ലാദേശ് ഇത്തവണത്തെ ലോകകപ്പിൽ നിന്ന് പിന്മാറിയിരുന്നു. ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡാണ് ടൂർണമെന്റിൽ കളിക്കുന്നത്. ബംഗ്ലാദേശിനോട് ഐസിസി നീതികേട് കാണിച്ചുവെന്ന് ആരോപിച്ചാണ് പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്.
പാകിസ്ഥാന്റെ ബഹിഷ്‌കരണ നീക്കത്തോട് ഐസിസി കർശനമായ ഭാഷയിലാണ് പ്രതികരിച്ചത്. മത്സരം ബഹിഷ്‌കരിച്ചാൽ പാകിസ്ഥാൻ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമെന്ന് ഐസിസി ഇമെയിൽ വഴി മുന്നറിയിപ്പ് നൽകി. ബംഗ്ലാദേശിന് പുറമെ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡും ബഹിഷ്‌കരണം പിൻവലിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഐസിസി വരുമാന വിഹിതത്തിലും മറ്റും വലിയ കുറവ് വരാൻ സാധ്യതയുള്ളതിനാലാണ് മറ്റ് ബോർഡുകൾ പാകിസ്ഥാനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പച്ചക്കൊടി കാട്ടിയാൽ വരും ദിവസങ്ങളിൽ തന്നെ ഇന്ത്യ-പാക് മത്സരത്തിന് പാകിസ്ഥാൻ തയ്യാറാണെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.












Discussion about this post