ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ദുർബലരായ നെതർലൻഡ്‌സിനോട് നാണംകെട്ട തോൽവിയിൽ നിന്ന് പാകിസ്ഥാൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒരു ഘട്ടത്തിൽ തോൽവി ഉറപ്പിച്ച പാകിസ്ഥാനെ എട്ടാം നമ്പറിലിറങ്ങിയ ഫഹീം അഷ്‌റഫിന്റെ തകർപ്പൻ പ്രകടനമാണ് വിജയതീരത്തെത്തിച്ചത്. മത്സരശേഷം പാകിസ്ഥാൻ ടീമിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം ബാസിത് അലി രംഗത്തെത്തി.
ജയിക്കാൻ 12 പന്തിൽ 29 റൺസ് വേണമെന്നിരിക്കെ, 19-ാം ഓവറിൽ മാക്സ് ഒഡൗഡ് നൽകിയ ജീവൻദാനം മുതലെടുത്ത ഫഹീം അഷ്‌റഫ് ആ ഓവറിൽ 24 റൺസാണ് അടിച്ചുകൂട്ടിയത്. 11 പന്തിൽ പുറത്താകാതെ 29 റൺസ് നേടിയ ഫഹീം, മൂന്ന് പന്ത് ബാക്കിനിൽക്കെ പാകിസ്ഥാന് 3 വിക്കറ്റ് വിജയം സമ്മാനിച്ചു.
പാകിസ്ഥാൻ ബാറ്റിംഗ് നിരയുടെ മോശം പ്രകടനത്തെ ബാസിത് അലി പരിഹസിച്ചു. “പാകിസ്ഥാൻ രക്ഷപ്പെട്ടു എന്ന് വേണം പറയാൻ. ഷഹീൻ അഫ്രീദിക്ക് ബാറ്റ് ചെയ്യാൻ ഇറങ്ങേണ്ടി വന്നതിൽ നിന്ന് തന്നെ പാക് ബാറ്റിംഗ് നിരയുടെ അവസ്ഥ വ്യക്തമാണ്. ബാബർ ആസമും ഷദാബ് ഖാനും നവാസും ലോകമെമ്പാടുമുള്ള ലീഗുകളിൽ കളിക്കുന്നവരാണ്. എന്നാൽ ഇന്ന് അവർ ഹീറോകളല്ല, സീറോകളായാണ് മടങ്ങിയത്,” ബാസിത് അലി പറഞ്ഞു.
ബാബർ ആസമിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. “ബാബർ വരുന്നത് കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ടാകാം, പക്ഷേ അദ്ദേഹം വരുന്നു, ഉടനെ പോകുന്നു. ഇന്ന് ഫഹീം അഷ്‌റഫ് അല്ലാതെ മറ്റാരും ബാറ്റ് ചെയ്തില്ല. ബാക്കി ബാറ്റർമാർ ഗ്രൗണ്ടിൽ നിലക്കടല വിൽക്കുകയായിരുന്നോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
നാളെ കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ അമേരിക്കയെ നേരിടും. അമേരിക്ക ഇന്ത്യയ്‌ക്കെതിരെ നടത്തിയ പൊരുതി നോക്കൽ കണക്കിലെടുക്കുമ്പോൾ പാകിസ്ഥാന് ഈ മത്സരം അത്ര എളുപ്പമാകില്ല.












Discussion about this post