ന്യൂഡൽഹി : ജനാധിപത്യ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുന്ന പ്രതിപക്ഷ എംപിമാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വനിതാ എംപിമാർ ചൊവ്വാഴ്ച സ്പീക്കർക്ക് കത്ത് നൽകി. തിങ്കളാഴ്ച, പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ വനിതാ എംപിമാർ ലോക്സഭാ സ്പീക്കർക്ക് ഒരു കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ സ്പീക്കർക്കുള്ള പിന്തുണ കൂടി അറിയിച്ചു കൊണ്ടാണ് ബിജെപിയുടെ വനിത എംപിമാർ രംഗത്തെത്തിയിട്ടുള്ളത്.
“2026 ഫെബ്രുവരി 4 ന് ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ ലോക്‌സഭയുടെ അന്തസ്സും അലങ്കാരവും പവിത്രതയും കാത്തുസൂക്ഷിച്ച രീതിക്ക് ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് ഞങ്ങൾ നന്ദിയും കടപ്പാടും അറിയിക്കുന്നു. ആ ദിവസം രാജ്യം മുഴുവൻ സഭയിലെ ഏറ്റവും ദൗർഭാഗ്യകരവും ഖേദകരവുമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചു. പ്രതിപക്ഷ എംപിമാർ സഭയുടെ നടുത്തളത്തിൽ ഇറങ്ങുക മാത്രമല്ല, സ്പീക്കറുടെ മേശയിൽ കയറുകയും സ്പീക്കർക്ക് നേരെ കടലാസുകൾ എറിയുകയും ചെയ്തു. ദുഃഖകരമായ കാര്യം എന്തെന്നാൽ, പ്രതിപക്ഷത്തിലെ ബഹുമാന്യരായ വനിതാ അംഗങ്ങൾ സഭയ്ക്കുള്ളിൽ ആക്രമണാത്മകമായി പെരുമാറി, പ്രധാനമന്ത്രിയുടെ ഇരിപ്പിടം വളയുക മാത്രമല്ല, അവരുടെ ഇരിപ്പിടങ്ങൾ ഉപേക്ഷിച്ച് ഭരണകക്ഷിയുടെ ഇരിപ്പിടങ്ങളിലേക്ക് അതിക്രമിച്ചു കടക്കുകയും ചെയ്തു. സഭയ്ക്കുള്ളിൽ ഇത്തരം ഹീനമായ പ്രവൃത്തികൾ ചെയ്യുകയും നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെ കളങ്കപ്പെടുത്തുകയും ചെയ്ത പ്രതിപക്ഷ എംപിമാർക്കെതിരെ സാധ്യമായ ഏറ്റവും കർശനമായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” എന്നാണ് ബിജെപി വനിത എംപിമാർ ലോക്സഭാ സ്പീക്കർക്ക് നൽകിയിട്ടുള്ള കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.













Discussion about this post