ടി20 ലോകകപ്പിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാൻ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറി. ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഫെബ്രുവരി 15-ന് കൊളംബോയിൽ വെച്ച് ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടുമെന്ന് ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.
ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്റെ പ്രഖ്യാപനം വെറും ‘തമാശ’യാകുമെന്ന് സുനിൽ ഗവാസ്കർ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. പാക് താരങ്ങൾ വിരമിക്കൽ പ്രഖ്യാപിക്കുകയും നാല് ദിവസത്തിന് ശേഷം അത് പിൻവലിക്കുകയും ചെയ്യുന്നതുപോലെ ഈ ബഹിഷ്‌കരണവും അവസാനിക്കുമെന്നായിരുന്നു ഗവാസ്കറുടെ പരിഹാസം.
ഇന്ത്യ-പാകിസ്ഥാൻ മത്സരം ലോകക്രിക്കറ്റിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സാണ്. ഏകദേശം 200 മില്യൺ ഡോളറിൽ കൂടുതൽ (ഏകദേശം 1700 കോടി രൂപ) ഈ ഒറ്റ മത്സരത്തിൽ നിന്ന് മാത്രം ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഏകദേശം 35.5 മില്യൺ ഡോളർ മാത്രം വാർഷിക വരുമാനമുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ സംബന്ധിച്ചിടത്തോളം ഈ മത്സരം ബഹിഷ്‌കരിക്കുന്നത് സാമ്പത്തിക ആത്മഹത്യയ്ക്ക് തുല്യമായിരുന്നു.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖവാജ, പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി, ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്‌ലാം എന്നിവർ തമ്മിൽ അഞ്ച് മണിക്കൂർ നീണ്ട ചർച്ച നടത്തി. ഇന്ത്യയുമായി ദ്വിരാഷ്ട്ര പരമ്പരകൾ പുനരാരംഭിക്കണമെന്ന പാകിസ്ഥാന്റെ വിചിത്രമായ ആവശ്യങ്ങൾ ഐസിസി തള്ളിക്കളഞ്ഞു. എന്നാൽ ബംഗ്ലാദേശിന് മേൽ സാമ്പത്തിക പിഴയോ വിലക്കോ ഏർപ്പെടുത്തില്ലെന്ന ഐസിസിയുടെ ഉറപ്പാണ് പാകിസ്ഥാന് തങ്ങളുടെ തീരുമാനം മാറ്റാനുള്ള ‘മുഖം രക്ഷിക്കൽ’ തന്ത്രമായി മാറിയത്.
തിങ്കളാഴ്ച വൈകുന്നേരം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, “ക്രിക്കറ്റിന്റെ ആവേശം സംരക്ഷിക്കുന്നതിനും ആഗോളതലത്തിൽ ഈ കായികവിനോദത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിനുമായി” ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ കളിക്കാൻ സർക്കാർ ടീമിന് നിർദ്ദേശം നൽകിയതായി പാകിസ്ഥാൻ അറിയിച്ചു.











Discussion about this post