ന്യൂഡൽഹി : ലോക്സഭാ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയത്തിൽ ഇൻഡി സഖ്യത്തിൽ വിള്ളൽ. അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. സ്പീക്കർക്ക് ആദ്യം അപ്പീൽ നൽകാനും മൂന്ന് ദിവസം കാത്തിരിക്കാനും ടിഎംസി നിർദ്ദേശിച്ചു. അതേസമയം മറ്റ് പ്രതിപക്ഷ പാർട്ടികൾ പ്രമേയത്തിൽ ഒപ്പുവച്ചു.
പ്രതിപക്ഷ സഖ്യത്തിന്റെയും കോൺഗ്രസിന്റെയും ആവശ്യങ്ങൾ സംബന്ധിച്ച് സ്പീക്കർക്ക് അപ്പീൽ നൽകാൻ കോൺഗ്രസിനോട് നിർദ്ദേശിച്ചുവെന്നും പ്രതിപക്ഷത്തിന്റെ അപ്പീലിന് മറുപടി നൽകാൻ സ്പീക്കർക്ക് മൂന്ന് ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നും ടിഎംസി എംപി അഭിഷേക് ബാനർജി പറഞ്ഞു. അതേസമയം സമാജ്‌വാദി പാർട്ടി (എസ്‌പി), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രതിപക്ഷ പാർട്ടികൾ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചുകൊണ്ട് ഒപ്പുവെച്ചു. പ്രതിപക്ഷ എംപിമാരായ കൊടിക്കുന്നിൽ സുരേഷും മുഹമ്മദ് ജാവേദും ചേർന്ന് ലോക്‌സഭാ സെക്രട്ടറി ജനറലിന് നോട്ടീസ് സമർപ്പിക്കുന്നതാണ്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ സംസാരിക്കാൻ അനുവദിക്കണമോ എന്ന കാര്യത്തിൽ ഉച്ചയ്ക്ക് 12:30 ഓടെ തീരുമാനമെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം അറിയിച്ചു. ഈ തീരുമാനം അറിയിച്ചതിനുശേഷം മാത്രമേ സ്പീക്കർ ഓം ബിർളയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകൂ എന്ന് പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു.













Discussion about this post