ബിസിസിഐയുടെ പുതിയ വാർഷിക കരാർ പട്ടികയിൽ അക്‌സർ പട്ടേലിനെ തരംതാഴ്ത്തിയതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നിട്ടും അക്‌സറിനെ ഏറ്റവും താഴ്ന്ന ഗ്രേഡിൽ ഉൾപ്പെടുത്തിയത് അനീതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിസിസിഐ കഴിഞ്ഞ ദിവസം പുറത്തുവിട്ട 2025-26 സീസണിലേക്കുള്ള കരാർ പട്ടികയിൽ അക്‌സർ പട്ടേലിനെ ഗ്രേഡ് ബി-യിൽ നിന്ന് സി-യിലേക്ക് തരംതാഴ്ത്തി. ഈ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് (X) ചോപ്ര തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്.
മൂന്ന് ഫോർമാറ്റുകളിലും കളിക്കാൻ തയ്യാറുള്ള, ഒരു ഫോർമാറ്റിൽ വൈസ് ക്യാപ്റ്റൻ കൂടിയായ താരത്തെ എന്തിനാണ് ഏറ്റവും താഴ്ന്ന ഗ്രേഡിൽ ഉൾപ്പെടുത്തിയതെന്ന് ചോപ്ര ചോദിക്കുന്നു. നിലവിൽ ഇന്ത്യയുടെ ടി20 വൈസ് ക്യാപ്റ്റനാണ് അക്‌സർ പട്ടേൽ.
ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് ഫോർമാറ്റുകളിൽ മാത്രം കളിച്ചിട്ടും അവർക്ക് ഗ്രേഡ് എ നൽകിയപ്പോൾ ഹാർദിക് പാണ്ഡ്യ, കെ.എൽ രാഹുൽ, കുൽദീപ് യാദവ് എന്നിവരെ തഴഞ്ഞതിനെയും ചോപ്ര ചോദ്യം ചെയ്തു. മൂന്ന് ഫോർമാറ്റുകളിലും തിളങ്ങുന്ന കുൽദീപിന് ഉയർന്ന ഗ്രേഡ് നൽകണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് കൂടാതെ മികച്ച ടി20 ബൗളറായ അർഷ്ദീപിനെ ഗ്രേഡ് സി-യിൽ നിലനിർത്തിയത് ശരിയല്ലെന്നും ചോപ്ര കൂട്ടിച്ചേർത്തു.













Discussion about this post