ടി20 ലോകകപ്പിൽ ചിരവൈരികളായ ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുന്നോടിയായി പാകിസ്ഥാൻ ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. അമേരിക്കയെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ആക്രമണോത്സുകമായ ക്രിക്കറ്റായിരിക്കും തങ്ങൾ കളിക്കുകയെന്ന് പാകിസ്ഥാൻ ഓപ്പണർ സാഹിബ്സാദ ഫർഹാൻ വ്യക്തമാക്കി.
ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിനായി ഏവരും കാത്തിരിക്കുകയാണ്. പാകിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ച ബഹിഷ്‌കരണം പിൻവലിച്ചതോടെയാണ് ലോകകപ്പിലെ ഈ ഹൈവോൾട്ടേജ് പോരാട്ടത്തിന് കളമൊരുങ്ങിയത്.
അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ 41 പന്തിൽ 73 റൺസ് നേടി ‘പ്ലെയർ ഓഫ് ദി മാച്ച്’ ആയ സാഹിബ്സാദ ഫർഹാനാണ് പാക് ക്യാമ്പിലെ ആവേശം പങ്കുവെച്ചത്. “ഇന്ത്യക്കെതിരായ മുൻ മത്സരങ്ങളിലേതുപോലെ തന്നെ പോസിറ്റീവായ മൈൻഡ്‌സെറ്റോടെയാകും ഞങ്ങൾ ഇറങ്ങുക. ആക്രമണോത്സുകമായ ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” ഫർഹാൻ പറഞ്ഞു. ഈ ലോകകപ്പിൽ രണ്ട് മൂന്ന് ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്‌കാരങ്ങൾ നേടുക എന്നത് തന്റെ വ്യക്തിപരമായ ലക്ഷ്യമാണെന്ന് ഫർഹാൻ വെളിപ്പെടുത്തി. ഇന്ത്യയുമായുള്ള പോരാട്ടത്തെ ഒരു ‘നോർമൽ മാച്ച്’ ആയി കണ്ട് സമ്മർദ്ദമില്ലാതെ കളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ നായകൻ സൽമാൻ ആഘയും ടീമിന്റെ പ്രകടനത്തിൽ തൃപ്തനാണ്. മികച്ച റൺസ് സ്കോർ ചെയ്ത ശേഷം അത് പ്രതിരോധിക്കുന്ന രീതിയാണ് തങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നെതർലൻഡ്‌സിനെതിരെ കഷ്ടപ്പെട്ട് ജയിച്ച പാകിസ്ഥാൻ, അമേരിക്കക്കെതിരെ 190 റൺസ് നേടി 32 റൺസിന്റെ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്.













Discussion about this post