അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പിലെ ദക്ഷിണാഫ്രിക്ക – അഫ്ഗാനിസ്ഥാൻ മത്സരം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉദ്വേഗജനകമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. രണ്ട് സൂപ്പർ ഓവറുകൾ കടന്ന് ഒടുവിൽ ദക്ഷിണാഫ്രിക്ക വിജയിച്ച മത്സരം സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു.
ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നിച്ച പോരാട്ടത്തിനൊടുവിലാണ് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ വീഴ്ത്തിയത്.
1. റബാഡയുടെ ആ ‘വിധി നിർണ്ണായക’ നോ ബോൾ
വിജയിക്കാൻ അവസാന ഓവറിൽ 13 റൺസ് വേണ്ടിയിരുന്ന അഫ്ഗാന്റെ അവസാന പ്രതീക്ഷയായിരുന്നു നൂർ അഹമ്മദ്. കാഗിസോ റബാഡ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ തന്നെ നൂർ പുറത്തായതോടെ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ചു. എന്നാൽ അപ്രതീക്ഷിതമായി അത് ‘നോ ബോൾ’ ആണെന്ന് അമ്പയർ വിധിച്ചതോടെ അഫ്ഗാന് പുതുജീവൻ ലഭിച്ചു.
2. ഫസൽ ഹഖ് ഫാറൂഖിയുടെ നിർഭാഗ്യകരമായ റൺ ഔട്ട്
റബാഡയുടെ ആ പിഴവിന് ശേഷം കളി മാറിമറിഞ്ഞു. നൂർ അഹമ്മദ് സിക്സർ അടിച്ചതോടെ 3 പന്തിൽ 2 റൺസ് എന്ന നിലയിലായി അഫ്ഗാൻ. എന്നാൽ അവസാന പന്തിൽ വിജയ റണ്ണിനായുള്ള ഓട്ടത്തിനിടെ ഫാറൂഖി ഇഞ്ചുകളുടെ വ്യത്യാസത്തിൽ റൺ ഔട്ട് ആയതോടെ മത്സരം ടൈയിൽ അവസാനിച്ചു.
3. സ്റ്റബ്സിന്റെ അവസാന പന്തിലെ സിക്സർ!
ആദ്യ സൂപ്പർ ഓവറിൽ അഫ്ഗാൻ ഉയർത്തിയ 18 റൺസ് ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് അവസാന പന്തിൽ ജയിക്കാൻ 7 റൺസ് വേണമായിരുന്നു. ഫാറൂഖി എറിഞ്ഞ ആ പന്ത് ഗാലറിയിലെത്തിച്ച് ട്രിസ്റ്റൻ സ്റ്റബ്സ് മത്സരം വീണ്ടും സമനിലയിലാക്കി. ഇതോടെയാണ് കളി രണ്ടാം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.
4. ഗുർബാസിന്റെ ഹാട്രിക് സിക്സർ പോരാട്ടം
രണ്ടാം സൂപ്പർ ഓവറിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 24 റൺസ് പിന്തുടർന്ന അഫ്ഗാനിസ്ഥാന് വേണ്ടി റഹ്മാനുള്ള ഗുർബാസ് വിശ്വരൂപം പുറത്തെടുത്തു. കേശവ് മഹാരാജിന്റെ ഓവറിൽ തുടർച്ചയായി മൂന്ന് പടുകൂറ്റൻ സിക്സറുകൾ പറത്തി ഗുർബാസ് അഫ്ഗാനെ വിജയതീരത്തിന് അരികിലെത്തിച്ചു. എന്നാൽ അവസാന പന്തിൽ 6 റൺസ് വേണമെന്നിരിക്കെ ഗുർബാസ് പുറത്തായതോടെ അഫ്ഗാന്റെ ഇതിഹാസ പോരാട്ടം 5 റൺസ് അകലെ അവസാനിച്ചു.













Discussion about this post