തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ കാണുന്നതിനും സംസാരിക്കുന്നതിനും 42 കർശന നിയമങ്ങളുണ്ടെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി ‘പുഷ്പ’യിലെ സഹതാരം രാജശേഖർ അനിംഗി. താരത്തെ കാണുന്നതിന് മുൻപ് ‘കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്’ തുടങ്ങി 42 നിബന്ധനകൾ പാലിക്കണമെന്ന് ബ്രാൻഡ് മാനേജർ കാവേരി ബറുവ ഒരു പോഡ്‌കാസ്റ്റിൽ വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ കേവലം വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നും അല്ലു അർജുൻ സെറ്റുകളിൽ തികഞ്ഞ വിനയത്തോടെ പെരുമാറുന്ന വ്യക്തിയാണെന്നും രാജശേഖർ അനിംഗി വ്യക്തമാക്കി.
പുഷ്പയുടെ ഒന്നും രണ്ടും ഭാഗങ്ങളിൽ അല്ലു അർജുനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെച്ചുകൊണ്ടാണ് രാജശേഖർ എക്സിൽ (X) വീഡിയോ പങ്കുവെച്ചത്. “കഴിഞ്ഞ നാല് വർഷമായി അല്ലു അർജുനൊപ്പം ഞാൻ പ്രവർത്തിക്കുന്നു. സെറ്റിലെ ഏറ്റവും താഴെക്കിടയിലുള്ള ജോലിക്കാർക്ക് പോലും അദ്ദേഹം വലിയ ബഹുമാനം നൽകാറുണ്ട്. ഇടവേളകളിൽ സ്പോട്ട് ബോയ്സ് കൊണ്ടു വരുന്ന ലഘുഭക്ഷണങ്ങൾ അവർക്കൊപ്പം ഒരു മടിയുമില്ലാതെ കഴിക്കുന്ന താരമാണദ്ദേഹം. അങ്ങനെയുള്ള ഒരാൾ തന്നെ കാണാൻ വരുന്നവരോട് കണ്ണിൽ നോക്കരുത് എന്ന് പറഞ്ഞു എന്നൊക്കെ പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ്. ഒരു ദേശീയ പുരസ്കാര ജേതാവിനെക്കുറിച്ച് തെളിവില്ലാതെ ഇത്തരത്തിൽ സംസാരിക്കുന്നത് അപലപനീയമാണ്,” രാജശേഖർ വീഡിയോയിൽ പറഞ്ഞു. സെറ്റിലെത്തിയാൽ എല്ലാ ടെക്നീഷ്യൻമാരെയും അഭിവാദ്യം ചെയ്യുന്ന ശീലമുള്ള അദ്ദേഹം, ആരെങ്കിലും വിട്ടുപോയാൽ അവരോട് ക്ഷമ ചോദിക്കാനും തയ്യാറാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദം കൊഴുത്തതോടെ അല്ലു അർജുന്റെ പ്രതിനിധികൾ ഔദ്യോഗിക പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്. താരത്തിനെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും ഇത് അദ്ദേഹത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും ടീം അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ പലരും ഈ ’42 നിയമങ്ങളെ’ പരിഹസിച്ചു രംഗത്തെത്തിയെങ്കിലും, അല്ലു അർജുന്റെ വിനയത്തെക്കുറിച്ച് മുൻപ് അനുഭവം പങ്കുവെച്ച ആരാധകരും സഹപ്രവർത്തകരും താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
ബ്രാന്റ് മാനേജർ കാവേരി ബറുവയുടെ പോഡ്‌കാസ്റ്റ് ക്ലിപ്പ് വൈറലായതിന് പിന്നാലെ അവർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർജ്ജീവമാക്കിയിട്ടുണ്ട്. ഒരു കൂടിക്കാഴ്ചയ്ക്ക് മുൻപ് നൽകിയ നോട്ട് എന്ന രീതിയിലാണ് നിയമങ്ങൾ പുറത്തുവന്നത്. എന്നാൽ അല്ലു അർജുൻ അത്തരത്തിലുള്ള ഒരു നിർദ്ദേശവും ആർക്കും നൽകാറില്ലെന്നും പ്രൊഫഷണൽ രീതിയിൽ മാത്രമേ ഇടപെടാറുള്ളൂ എന്നും സിനിമാ വൃത്തങ്ങൾ വ്യക്തമാക്കുന്നു.











Discussion about this post