ആഗോള ടെക് ഭീമനായ ഗൂഗിളിൽ വൻ അഴിച്ചുപണിക്ക് തുടക്കമിടുന്നു. കമ്പനിയുടെ ഭാവി പദ്ധതിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി (AI) സഹകരിക്കാൻ താല്പര്യമില്ലാത്ത ജീവനക്കാർക്ക് സ്വയം വിരമിക്കാനുള്ള അവസരം ഗൂഗിൾ മുന്നോട്ടുവെച്ചു. ‘വോളന്ററി എക്സിറ്റ്’ പദ്ധതിയിലൂടെ മാന്യമായ പിരിഞ്ഞുപോകൽ പാക്കേജ് (Severance Package) സ്വീകരിച്ച് ജോലിയിൽ നിന്ന് മാറാം എന്നാണ് ഗൂഗിളിന്റെ ചീഫ് ബിസിനസ് ഓഫീസർ ഫിലിപ്പ് ഷിൻഡ്‌ലർ ആഭ്യന്തര മെമോയിലൂടെ വ്യക്തമാക്കിയത്. 2025-ൽ 400 ബില്യൺ ഡോളറിന്റെ റെക്കോർഡ് വരുമാനം നേടിയതിന് പിന്നാലെയാണ് ഗൂഗിളിന്റെ ഈ നിർണ്ണായക നീക്കം.
ഗൂഗിളിന്റെ ഗ്ലോബൽ ബിസിനസ് ഓർഗനൈസേഷൻ (GBO) യൂണിറ്റിലെ ജീവനക്കാർക്കാണ് നിലവിൽ ഈ അവസരം നൽകിയിരിക്കുന്നത്. പരസ്യ ഉൽപ്പന്നങ്ങൾ, ആഗോള വരുമാന വർദ്ധനവ് തുടങ്ങിയ മേഖലകൾ കൈകാര്യം ചെയ്യുന്ന വിഭാഗമാണിത്. എഐ രംഗത്തെ മാറ്റങ്ങൾ അതിവേഗത്തിലാണെന്നും ഈ സാഹചര്യത്തിൽ കമ്പനിയുടെ ഭാവി കാഴ്ചപ്പാടുകൾക്കൊപ്പം നിൽക്കാൻ കഴിയുന്നവർ മാത്രം തുടർന്നാൽ മതി എന്നുമാണ് ഗൂഗിൾ നൽകുന്ന സന്ദേശം. എഐ സാങ്കേതികവിദ്യയുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറല്ലാത്തവർക്കോ അല്ലെങ്കിൽ ഗൂഗിളിൽ നിന്ന് മറ്റൊരു മേഖലയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കോ ഈ പാക്കേജ് സ്വീകരിച്ച് മാന്യമായി പടിയിറങ്ങാം. സെയിൽസ്, സൊല്യൂഷൻ ടീം, കോർപ്പറേറ്റ് ഡെവലപ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
എന്നാൽ, അമേരിക്കയിലെ വലിയ ഉപഭോക്തൃ സെയിൽസ് ടീമുകൾക്കും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്ന തസ്തികകളിലുള്ളവർക്കും ഈ വോളന്ററി എക്സിറ്റ് ബാധകമല്ല. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഈ തീരുമാനമെന്ന് ഫിലിപ്പ് ഷിൻഡ്‌ലർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഗൂഗിളിന്റെ ആൻഡ്രോയിഡ്, കോർ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലും സമാനമായ രീതിയിൽ ‘ബൈ ഔട്ട്’ ഓഫറുകൾ നൽകിയിരുന്നു. നവംബറിൽ യുകെയിലെ ജീവനക്കാർക്കും സമാനമായ പാക്കേജ് ഗൂഗിൾ വാഗ്ദാനം ചെയ്തിരുന്നു. എഐ അധിഷ്ഠിത ബിസിനസ് മോഡലുകളിലേക്ക് മാറുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം പുനഃക്രമീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഗൂഗിൾ മാത്രമല്ല, ആമസോൺ, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ മറ്റ് ടെക് ഭീമന്മാരും സമാനമായ പാതയിലാണ്. മൈക്രോസോഫ്റ്റ് തങ്ങളുടെ മുതിർന്ന എക്സിക്യൂട്ടീവുകൾക്ക് എഐ പദ്ധതികളുമായി സഹകരിക്കണമെന്നും അല്ലെങ്കിൽ കമ്പനി വിടേണ്ടി വരുമെന്നും നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. എഐയുമായി പൊരുത്തപ്പെടാത്തവർക്ക് ടെക് കമ്പനികളിൽ ഭാവിയില്ലെന്ന കർശനമായ മുന്നറിയിപ്പാണ് ഗൂഗിളിന്റെ ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്.











Discussion about this post