ഭാരതത്തിന്റെ മണ്ണിൽ ചോരയൊഴുക്കിയാൽ പാകിസ്താന്റെ ഉള്ളിൽക്കയറി തിരിച്ചടിക്കുമെന്ന നരേന്ദ്ര മോദി സർക്കാരിന്റെ പ്രഖ്യാപനം നടപ്പിലാക്കിയ ‘ഓപ്പറേഷൻ സിന്ദൂർ’ വീണ്ടും ചർച്ചയാകുന്നു. പഹൽഗാമിൽ 26 നിരപരാധികളെ വെടിവെച്ചുകൊന്ന ഭീകരർക്ക് മറുപടിയായി പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും (PoK) ഭീകരതാവളങ്ങൾ തകർത്ത ദൗത്യത്തിൽ, പാകിസ്താന്റെ ആണവ പരീക്ഷണ കേന്ദ്രമെന്ന് പറയപ്പെടുന്ന ‘കിരാന ഹിൽസിൽ’ ഉണ്ടായ സ്ഫോടനത്തെക്കുറിച്ച് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് വ്യോമസേന വൈസ് ചീഫ് എയർ മാർഷൽ നാഗേഷ് കപൂർ.
കഴിഞ്ഞ വർഷം മെയ് 6-7 രാത്രികളിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താനിലെ സൈനിക കേന്ദ്രങ്ങളും ഭീകര താവളങ്ങളും തങ്ങൾ തകർത്തത് സത്യമാണെന്ന് എയർ മാർഷൽ കപൂർ സ്ഥിരീകരിച്ചു. എന്നാൽ കിരാന ഹിൽസിലെ സ്ഫോടനം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി നയതന്ത്രപരവും അതേസമയം പാകിസ്താന് ഭയമുണ്ടാക്കുന്നതുമായിരുന്നു. “അവിടെ സ്ഫോടനം നടന്ന വീഡിയോകൾ അവർ തന്നെയാണ് പുറത്തുവിട്ടത്. അത് ഒരുപക്ഷേ അവിടുത്തെ ആഭ്യന്തര കലാപം (Insurgency) മൂലമാകാം, അല്ലെങ്കിൽ ഏത് ആയുധം ഉപയോഗിച്ചാണ് അത് സംഭവിച്ചതെന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങൾ ഭീകര താവളങ്ങളെയും അവരെ സഹായിച്ച സൈനിക കേന്ദ്രങ്ങളെയും മാത്രമാണ് ലക്ഷ്യമിട്ടത്,” അദ്ദേഹം പറഞ്ഞു. കിരാന ഹിൽസിൽ ഭാരതം ആക്രമണം നടത്തിയോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകാതിരുന്ന അദ്ദേഹം, പാകിസ്താനിലെ സ്ഫോടനങ്ങൾ അവിടെയുള്ളവർ തന്നെ പകർത്തിയതാണെന്നും ഭാരതത്തിന് അതിൽ പങ്കില്ലെന്നുമുള്ള ശൈലിയാണ് സ്വീകരിച്ചത്.
ജയ്‌സാൽമീറിൽ നടക്കാനിരിക്കുന്ന ‘വായുശക്തി 2026’ അഭ്യാസപ്രകടനത്തിന്റെ മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ സിന്ദൂറിൽ റഫാൽ യുദ്ധവിമാനങ്ങൾ ‘ഹീറോ’ ആയിരുന്നുവെന്ന് അദ്ദേഹം പ്രശംസിച്ചു. ഭാരതത്തിന്റെ ആകാശക്കരുത്ത് വർദ്ധിപ്പിക്കാൻ കൂടുതൽ മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റുകൾ (MRFA) വാങ്ങാൻ സേന തയ്യാറെടുക്കുകയാണ്. റഫാൽ തന്നെയാണോ അടുത്ത ഘട്ടത്തിൽ വാങ്ങുക എന്നതിൽ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായുശക്തിയിൽ ഓപ്പറേഷൻ സിന്ദൂറിന്റെ ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കും. കൃത്യമായ ലക്ഷ്യങ്ങളിൽ ബോംബുകൾ വർഷിക്കുന്ന പ്രകടനം ശത്രുക്കൾക്കുള്ള മുന്നറിയിപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.










Discussion about this post