ബാബർ അസമിനെതിരെ മുൻ സഹതാരങ്ങളുടെ രൂക്ഷമായ പരിഹാസവും വെല്ലുവിളികളും മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. 2026-ലെ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് മുന്നോടിയായിട്ടാണ് പാക് ക്രിക്കറ്റിലെ പ്രമുഖർ ബാബറിനെ പരിഹസിച്ച് രംഗത്തെത്തിയത്.
പാകിസ്ഥാൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ അഹമ്മദ് ഷെഹ്സാദ്, മുഹമ്മദ് ആമിർ, റാഷിദ് ലത്തീഫ് എന്നിവരാണ് ബാബറിന്റെ പ്രകടനത്തെ ചോദ്യം ചെയ്ത് ലൈവ് ടിവി ഷോയിൽ പരിഹാസമുയർത്തിയത്. ബാബർ അസം ഇന്ത്യക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയാൽ തങ്ങൾ ചെയ്യാമെന്നേറ്റ കാര്യങ്ങളെക്കുറിച്ച് താരങ്ങൾ ഇങ്ങനെ പറഞ്ഞു:
അഹമ്മദ് ഷെഹ്സാദിന്റെ വാഗ്ദാനം: ഇന്ത്യക്കെതിരായ മത്സരത്തിൽ ബാബർ അസം പാകിസ്ഥാനെ ജയിപ്പിക്കുകയാണെങ്കിൽ, അന്നേദിവസം സ്റ്റേഡിയത്തിലെ കാണികൾക്കും ഷോയിലെ എല്ലാ അണിയറ പ്രവർത്തകർക്കും താൻ ഭക്ഷണം വാങ്ങി നൽകുമെന്നാണ് ഷെഹ്സാദ് പ്രഖ്യാപിച്ചത്.
മുഹമ്മദ് ആമിറിന്റെ നിബന്ധന: ബാബർ അസം 150-ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 50-ലധികം റൺസ് നേടുകയാണെങ്കിൽ താൻ വിരമിക്കൽ പിൻവലിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് ആമിർ പറഞ്ഞു.
റാഷിദ് ലത്തീഫിന്റെ പരിഹാസം: ബാബർ അസം അത്രയും നേരം ക്രീസിൽ നിൽക്കാറില്ലല്ലോ” എന്നായിരുന്നു റാഷിദ് ലത്തീഫിന്റെ പരിഹാസരൂപേണയുള്ള പ്രതികരണം.
ലോകകപ്പിൽ നെതർലാൻഡ്‌സ് ആയിട്ടുള്ള പോരാട്ടത്തിൽ തിളങ്ങാതിരുന്ന താരം അമേരിക്കയ്ക്ക് എതിരെ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും, ഇന്ത്യയെപ്പോലെയുള്ള ഒരു കരുത്തുറ്റ ടീമിനെതിരെ ബാബറിന് മികച്ച സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിലാണ് മുൻ താരങ്ങൾ സംശയം പ്രകടിപ്പിക്കുന്നത്.
ഫെബ്രുവരി 15 ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം. ബാബർ അസം തന്റെ വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകുമോ അതോ മുൻ താരങ്ങളുടെ പരിഹാസം ശരിയാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.













Discussion about this post