ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളിൽ തന്റെ പേരുണ്ടെന്ന രാഹുലിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി ഇനിയെങ്കിലും പക്വത കാണിക്കണമെന്നും വസ്തുതകൾ പഠിക്കാതെ ആരോപണങ്ങൾ ഉന്നയിച്ച് സ്വയം വിഡ്ഢിയാകുകയാണെന്നും മന്ത്രി പരിഹസിച്ചു. എപ്‌സ്റ്റീൻ ഫയൽസിനെക്കുറിച്ചുള്ള രാഹുലിന്റെ പ്രസംഗം വെറും ‘കോമാളിത്തരമാണെന്നും’ (Buffoonery) പാർലമെന്റിൽ അദ്ദേഹം സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
എപ്‌സ്റ്റീൻ ഫയൽസിൽ തന്റെ പേര് വന്ന സാഹചര്യത്തെക്കുറിച്ച് മന്ത്രി വ്യക്തമായ വിശദീകരണം നൽകി. 2009 മുതൽ 2017 വരെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ അംബാസഡറായിരുന്ന കാലയളവിൽ ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് താൻ എപ്‌സ്റ്റീനെ കണ്ടത്. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് (IPI) വഴിയുള്ള ഔദ്യോഗിക കൂടിക്കാഴ്ചകളിൽ മൂന്നോ നാലോ തവണ മാത്രമാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. മൂന്ന് ദശലക്ഷം ഇമെയിലുകൾ പുറത്തുവന്നതിൽ വെറും രണ്ട് ഇമെയിലുകളിൽ മാത്രമാണ് തന്റെ പേരുള്ളത്. അതിലാകട്ടെ ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചുമുള്ള ഗൗരവകരമായ ചർച്ചകളാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി. എപ്‌സ്റ്റീന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് സൂചന ലഭിച്ചപ്പോൾ തന്നെ താനും സംഘവും അവരിൽ നിന്ന് അകലം പാലിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭയിൽ എന്തെങ്കിലും ആരോപണം ഉന്നയിച്ചാൽ അതിന് മറുപടി കേൾക്കാൻ നിൽക്കാതെ ഓടിപ്പോകുന്നതാണ് രാഹുലിന്റെ സ്വഭാവമെന്നും അദ്ദേഹം വിമർശിച്ചു. അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിനെ ‘ഭാരതമാതാവിനെ വിറ്റഴിച്ചു’ എന്ന് വിശേഷിപ്പിച്ച രാഹുലിന്റെ വാക്കുകൾ രാജ്യത്തിന്റെ പുരോഗതിയിലുള്ള അസൂയ കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ കർഷകരുടെയോ ഊർജ്ജ സുരക്ഷയുടെയോ കാര്യത്തിൽ നരേന്ദ്ര മോദി ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് കിരൺ റിജിജു പറഞ്ഞത് ശരിയാണെന്നും മന്ത്രി ആവർത്തിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകാൻ ബിജെപി ഒരുങ്ങുകയാണ്. വസ്തുതകൾ പരിശോധിക്കാതെ ഒരു കേന്ദ്രമന്ത്രിക്കെതിരെ ഇത്തരം നീചമായ ആരോപണങ്ങൾ ഉന്നയിച്ചത് സഭയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.










Discussion about this post