അതിർത്തി കടന്നുള്ള ഡിജിറ്റൽ തട്ടിപ്പുകൾ വഴി ഇന്ത്യക്കാരെയും മറ്റ് വിദേശികളെയും കൊള്ളയടിക്കുന്ന രാജ്യാന്തര മാഫിയക്കെതിരെ കടുത്ത നടപടിയുമായി കമ്പോഡിയൻ സർക്കാർ. കഴിഞ്ഞ കുറച്ചു ആഴ്ചകൾക്കിടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന 190 ഓളം തട്ടിപ്പ് കേന്ദ്രങ്ങൾ (Scam Centres) അധികൃതർ പൂട്ടിച്ചു. ഇതിൽ വിയറ്റ്നാം അതിർത്തിയോട് ചേർന്ന കാംപോട്ട് പ്രവിശ്യയിലെ ഒരു വൻകിട കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഇന്ത്യക്കാരെ ഭീഷണിപ്പെടുത്താനായി നിർമ്മിച്ച വ്യാജ പോലീസ് സ്റ്റേഷനാണ്. ഭാരതത്തിലെ പോലീസ് സ്റ്റേഷനുകൾക്ക് സമാനമായ രീതിയിൽ സെറ്റുകൾ ഒരുക്കിയാണ് ഇവർ വീഡിയോ കോളുകൾ വഴി ‘ഡിജിറ്റൽ അറസ്റ്റ്’ (Digital Arrest) ഭീഷണി മുഴക്കിയിരുന്നതെന്ന് വ്യക്തമായി.
കാംപോട്ടിലെ ‘മൈ കാസിനോ’ (My Casino) എന്ന സമുച്ചയത്തിലാണ് വ്യാജ ഇന്ത്യൻ പോലീസ് സ്റ്റേഷനും ഡൽഹി പോലീസിന്റെ പതാകയും ഗാന്ധിജിയുടെ ചിത്രവുമടക്കം കണ്ടെത്തിയത്. തട്ടിപ്പിന്റെ സൂത്രധാരനെന്ന് കരുതുന്ന ലി കുഓങ് (Ly Kuong) എന്ന വ്യവസായ പ്രമുഖൻ അറസ്റ്റിലായതോടെയാണ് ഈ വിവരം പുറംലോകമറിയുന്നത്. ഇയാളുടെ അറസ്റ്റിന് പിന്നാലെ ഏകദേശം 7,000 ഓളം തട്ടിപ്പ് തൊഴിലാളികളാണ് ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടത്. ഇവരെ തടയാൻ തക്കവണ്ണം പോലീസ് സേന പ്രദേശത്തില്ലെന്ന് കാംപോട്ട് പോലീസ് മേധാവി മാവോ ചന്മോതുരിത് വ്യക്തമാക്കി. ഇന്ത്യക്കാർക്ക് പുറമെ തായ്‌ലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ പോലീസ് ഓഫീസുകളുടെ മാതൃകകളും ഇവിടെ നിർമ്മിച്ചിട്ടുണ്ട്.
അമേരിക്കയുടെയും ചൈനയുടെയും സമ്മർദ്ദത്തെ തുടർന്ന് കഴിഞ്ഞ വർഷം അവസാനത്തോടെയാണ് കമ്പോഡിയ ഈ ശുദ്ധീകരണ നടപടികൾ ആരംഭിച്ചത്. ഇതിനോടകം 173 ഓളം കുറ്റവാളികളെ പിടികൂടുകയും 11,000 വിദേശികളെ നാടുകടത്തുകയും ചെയ്തു. മനുഷ്യക്കടത്ത് വഴി എത്തിക്കുന്ന ആയിരക്കണക്കിന് യുവാക്കളെ അടിമപ്പണി ചെയ്യിച്ചാണ് ഈ മാഫിയ ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് കോടികൾ തട്ടുന്നത്. ഇന്ത്യൻ വിനോദസഞ്ചാരികളെയും തൊഴിലന്വേഷകരെയും ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം തട്ടിപ്പുകളെ ഇന്ത്യൻ എംബസി അതീവ ഗൗരവത്തോടെയാണ് കാണുന്നത്.










Discussion about this post