പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വീണ്ടും സോഷ്യൽ മീഡിയയിൽ താരമാകുന്നു. പാകിസ്താനെക്കുറിച്ച് അദ്ദേഹം പാർലമെന്റിൽ നടത്തിയ ‘ടോയ്‌ലറ്റ് പേപ്പർ’ പ്രയോഗം ആഗോളതലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്. അമേരിക്ക തങ്ങളെ ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായി പരിഗണിക്കുകയും ഉപയോഗം കഴിഞ്ഞപ്പോൾ വലിച്ചെറിയുകയും ചെയ്തുവെന്ന അദ്ദേഹത്തിന്റെ സത്യസന്ധമെങ്കിലും വിചിത്രമായ തുറന്നുപറച്ചിൽ പാകിസ്താനെ ഒന്നടങ്കം നാണംകെടുത്തിയിരിക്കുകയാണ്. എന്നാൽ ഇത് ആദ്യമായല്ല ഖ്വാജ ആസിഫ് ഇത്തരത്തിൽ ലോകത്തിന് മുന്നിൽ പരിഹാസ്യനാകുന്നത്.
ഈ വർഷം ജനുവരിയിൽ സിയാൽകോട്ടിൽ നടന്ന ഒരു പിസ്സ ഹട്ട് ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനമായിരുന്നു മന്ത്രിയുടെ മറ്റൊരു വലിയ അമളി. വലിയ ആഘോഷത്തോടെ റിബൺ മുറിച്ച് മന്ത്രി ഉദ്ഘാടനം ചെയ്ത ഷോപ്പുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് പിസ്സ ഹട്ട് പാകിസ്താൻ മണിക്കൂറുകൾക്കകം വ്യക്തമാക്കുകയായിരുന്നു. ഇത് തങ്ങളുടെ ഔദ്യോഗിക ഫ്രാഞ്ചൈസിയല്ലെന്ന് കമ്പനി പരസ്യമായി പറഞ്ഞതോടെ മന്ത്രി വെട്ടിലായി. ഇതിനുപുറമെ, 2025 സെപ്റ്റംബറിൽ യുഎൻ രക്ഷാസമിതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് നടത്തിയ പ്രസംഗത്തിൽ വാക്കുകൾ കിട്ടാതെ ഏഴോളം തവണയാണ് അദ്ദേഹം വിക്കിയത്. ‘റിസ്ക്’ (Risk) എന്ന വാക്കിന് പകരം ‘രിക്സ്’ (Riks) എന്ന് അദ്ദേഹം ഉച്ചരിച്ചത് വലിയ ട്രോളുകൾക്ക് വഴിതെളിച്ചു.
ഇന്ത്യക്കെതിരെ വിചിത്രമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിലും ഖ്വാജ ആസിഫ് ഒട്ടും പിന്നിലല്ല. 2025 മേയിൽ ഇന്ത്യ പാകിസ്താനിലെ ഭീകരതാവളങ്ങൾ തകർത്ത ‘ഓപ്പറേഷൻ സിന്ദൂർ’ മിന്നലാക്രമണത്തിന് പിന്നാലെ മന്ത്രി നടത്തിയ പ്രസ്താവന കേട്ട് ഭാരതീയർ അക്ഷരാർത്ഥത്തിൽ ചിരിച്ചുപോയി. ഇന്ത്യയിലെ ഐപിഎൽ മാച്ചിന്റെ ഇടയിൽ സ്റ്റേഡിയത്തിലെ ലൈറ്റുകൾ കെടുത്തിയത് പാകിസ്താന്റെ സൈബർ പോരാളികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇന്ത്യൻ ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടതും വൈദ്യുതി ഗ്രിഡ് ഓഫാക്കിയതും തങ്ങളുടെ തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നും അദ്ദേഹം പാർലമെന്റിൽ തട്ടിവിട്ടു. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ വാദങ്ങൾ പാക് മാദ്ധ്യമങ്ങൾ പോലും അവിശ്വസനീയതയോടെയാണ് കേട്ടിരുന്നത്.
ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങൾ പാകിസ്താൻ വെടിവെച്ചിട്ടു എന്ന് സിഎൻഎൻ അഭിമുഖത്തിൽ തറപ്പിച്ചു പറഞ്ഞ മന്ത്രിക്കേറ്റ പ്രഹരവും വൈറലായിരുന്നു. തെളിവ് ചോദിച്ചപ്പോൾ ‘ഇന്ത്യൻ സോഷ്യൽ മീഡിയയിൽ നോക്കിയാൽ മതി’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “നിങ്ങളൊരു പ്രതിരോധ മന്ത്രിയല്ലേ, സോഷ്യൽ മീഡിയ നോക്കാനല്ല നിങ്ങളെ ഇങ്ങോട്ട് വിളിച്ചത്” എന്ന് ആങ്കർ ബെക്കി ആൻഡേഴ്സൺ തുറന്നടിച്ചപ്പോൾ ഖ്വാജ ആസിഫിന് മിണ്ടാട്ടമുണ്ടായിരുന്നില്ല. സ്വന്തം സൈനികരെയോ രാജ്യത്തിന്റെ അന്തസ്സിനെയോ ബഹുമാനിക്കാത്ത ഇത്തരമൊരു മന്ത്രി പാകിസ്താന്റെ ഗതികേടാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം.










Discussion about this post