പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയാകുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. പാക് മിലിട്ടറി എസ്റ്റാബ്ലിഷ്‌മെന്റിന്റെയും ‘ഡീപ് സ്റ്റേറ്റിന്റെയും’ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായാണ് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സൽമാൻ സഫ്ദർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. മാസങ്ങളോളം ചികിത്സ നിഷേധിച്ചതും ഏകാന്ത തടവിൽ പാർപ്പിച്ചതും ഇമ്രാന്റെ ആരോഗ്യനില അതീവ ഗുരുതരമാക്കിയിരിക്കുകയാണ്.
2025 ഒക്ടോബർ വരെ കൃത്യമായ കാഴ്ചശക്തിയുണ്ടായിരുന്ന ഇമ്രാൻ ഖാന് ജയിലിലെ മോശം സാഹചര്യങ്ങൾ മൂലം കാഴ്ച മങ്ങാൻ തുടങ്ങിയിരുന്നു. ഇത് ജയിൽ അധികൃതരെ പലതവണ അറിയിച്ചെങ്കിലും പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും സൈന്യത്തിന്റെയും സമ്മർദ്ദത്തെ തുടർന്ന് ചികിത്സ നൽകാൻ അധികൃതർ തയ്യാറായില്ല. ഒടുവിൽ കാഴ്ച പൂർണ്ണമായും മറഞ്ഞപ്പോഴാണ് ഒരു നേത്രരോഗ വിദഗ്ദ്ധനെ കാണിക്കാൻ അനുമതി നൽകിയത്. കണ്ണിനുള്ളിൽ രക്തം കട്ടപിടിച്ച് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നും ഇപ്പോൾ വെറും 15 ശതമാനം കാഴ്ച മാത്രമേ വലതുകണ്ണിന് അവശേഷിക്കുന്നുള്ളൂ എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജയിൽ സന്ദർശിച്ച അമിക്കസ് ക്യൂറിയോട് തന്റെ നിസ്സഹായാവസ്ഥ വിവരിക്കുമ്പോൾ ഇമ്രാന്റെ കണ്ണുകൾ നനഞ്ഞിരുന്നുവെന്നും അദ്ദേഹം ശാരീരികമായി അതീവ തളർച്ചയിലാണെന്നും റിപ്പോർട്ടിലുണ്ട്.
73 വയസ്സുകാരനായ ഇമ്രാൻ ഖാനെ കഴിഞ്ഞ രണ്ട് വർഷവും നാല് മാസവുമായി കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന രീതിയിൽ ഏകാന്ത തടവിലാണ് (Solitary Confinement) പാർപ്പിച്ചിരിക്കുന്നത്. പ്രായമായ വ്യക്തി എന്ന നിലയിൽ അർഹമായ വൈദ്യപരിശോധനകളോ ദന്തചികിത്സയോ അദ്ദേഹത്തിന് നൽകുന്നില്ല. സഹോദരിമാർക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹത്തെ കാണാൻ അനുമതിയില്ല. തന്റെ മക്കളായ കാസിമിനോടും സുലൈമാനോടും കഴിഞ്ഞ ഒരു വർഷത്തിനിടെ വെറും രണ്ട് തവണ മാത്രമാണ് ഫോണിൽ സംസാരിക്കാൻ അനുവാദം ലഭിച്ചത്. അഭിഭാഷകരെ കാണുന്നതിനും പ്രതിരോധം തയ്യാറാക്കുന്നതിനും തടസ്സങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ഇമ്രാനെ മാനസികമായും ശാരീരികമായും തകർക്കാനാണ് പാക് സൈനിക നേതൃത്വം ശ്രമിക്കുന്നത്.
.സ്വന്തം അതിജീവനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇമ്രാൻ ഖാന് നിഷേധിക്കപ്പെടുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഇമ്രാന്റെ ആരോഗ്യനിലയിൽ ഇനിയും കാലതാമസം വരുത്തുന്നത് അദ്ദേഹത്തിന്റെ ജീവന് തന്നെ ഭീഷണിയാണെന്ന് അമിക്കസ് ക്യൂറി മുന്നറിയിപ്പ് നൽകി.










Discussion about this post