2026 ടി20 ലോകകപ്പിൽ ഇന്ത്യയും നമീബിയയും തമ്മിലുള്ള മത്സരത്തിൽ നമീബിയൻ നായകൻ ഗെർഹാർഡ് ഇറാസ്മസിന്റെ ബൗളിംഗ് പ്രകടനം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. പാകിസ്താൻ സ്പിന്നർ ഉസ്മാൻ താരീഖിന്റെ ബൗളിംഗ് ശൈലിയുമായി ഇറാസ്മസിന്റെ ആക്ഷനുള്ള സാമ്യമാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.
ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നമീബിയൻ നായകൻ ഗെർഹാർഡ് ഇറാസ്മസ് തന്റെ വ്യത്യസ്തമായ ബൗളിംഗ് ആക്ഷൻ കൊണ്ട് ഇന്ത്യൻ ബാറ്റിംഗ് നിരയെ അമ്പരപ്പിച്ചു. വെറും 20 റൺസ് വഴങ്ങി 4 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. താരത്തിന്റെ ബോളിങ്ങിനെ എങ്ങനെ നേരിടും എന്നറിയാതെ ബുദ്ധിമുട്ടുന്ന ഇന്ത്യൻ താരങ്ങളെയാണ് ഇന്ന് കണ്ടത്.
ഇറാസ്മസിന്റെ ബൗളിംഗ് ശൈലി പാകിസ്താന്റെ വിചിത്രമായ ആക്ഷനുള്ള സ്പിന്നർ ഉസ്മാൻ താരീഖിന് സമാനമാണെന്ന് ആരാധകർ കണ്ടെത്തി. ഒരു പ്രത്യേക തരം വേഗതയും അസാധാരണമായ ആക്ഷനും ചേർന്നതാണ് ഇറാസ്മസിന്റെ രീതി. താരീഖിനെപ്പോലെ പന്ത് റിലീസ് ചെയ്യുന്നതിന് മുൻപ് ഒരു ചെറിയ നിർത്തൽ ഇറാസ്മസിനില്ലെങ്കിലും, അദ്ദേഹത്തിന്റെ ആക്ഷൻ ബാറ്റിംഗ് താരങ്ങൾക്ക് പന്തിന്റെ ദിശ മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഇന്ത്യയുടെ പവർ ഹിറ്ററായ ഇഷാൻ കിഷൻ (61), യുവതാരം തിലക് വർമ്മ (25) എന്നിവരെ പുറത്താക്കി ഇറാസ്മസ് മത്സരത്തിന്റെ ഗതി തന്നെ മാറ്റി. ഇഷാൻ കിഷനെ തന്റെ ആദ്യ പന്തിൽ തന്നെ പുറത്താക്കിയ ഇറാസ്മസ്, പിന്നീട് ഹർദിക് പാണ്ഡ്യയുടെയും അക്ഷർ പട്ടേലിന്റെയും വിക്കറ്റുകളും സ്വന്തമാക്കി.
“നമീബിയയുടെ ഉസ്മാൻ താരീഖ്” പലരും ഇറാസ്മസിനെ ഈ പേരിൽ ഇന്നത്തെ പ്രകടനത്തിന് ശേഷം വിളിക്കാൻ തുടങ്ങി. എന്തായാലും പാകിസ്ഥാൻ സ്പിന്നർ താരിഖ് ഇന്ത്യക്ക് വലിയ ഭീഷണിയാകും വരാനിരിക്കുന്ന പോരിൽ സൃഷ്ടിക്കുക. താരത്തെ ഇതിന് മുമ്പ് നേരിട്ടിട്ടില്ല എന്നതിനാൽ തന്നെ ഇന്ത്യ ശരിക്കും വിയർക്കാൻ സാധ്യതയുണ്ട്.













Discussion about this post