കേരളത്തിലെ വികസന മുരടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ടുള്ള സംവാദത്തിന് തയ്യാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ലക്ഷ്യം ഏതാനും സീറ്റുകളല്ല, മറിച്ച് കേരളം ഭരിക്കുക എന്നതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് വികസിത കേരളം എന്ന ലക്ഷ്യത്തോടെ ബിജെപി തിരഞ്ഞെടുപ്പ് പോർമുഖത്തേക്ക് ഇറങ്ങുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഭാരതത്തിന്റെ മുന്നേറ്റത്തിൽ കേരളം പിന്നിലാകുന്നത് അനുവദിക്കാനാവില്ലെന്നും ദേശീയവാദികളായ പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുകയെന്നതാണ് പാർട്ടിയുടെ ഇപ്പോഴത്തെ ദൗത്യമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
രണ്ട് ഘട്ടങ്ങളിലായാണ് ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുന്നത്. ആദ്യഘട്ട പട്ടിക ഈ മാസം തന്നെ പ്രഖ്യാപിക്കും. രണ്ടാം ഘട്ടം അടുത്ത മാസവും പുറത്തുവരും. തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളെ പറ്റിക്കുന്ന വാഗ്ദാനങ്ങൾ നൽകുന്ന രീതി ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ രാഷ്ട്രീയം വികസന രാഷ്ട്രീയമാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ നൽകിയ വാഗ്ദാനങ്ങൾ ഞങ്ങൾ പാലിക്കും. നുണകൾ പറഞ്ഞ് വോട്ട് നേടുന്നത് സി.പി.എമ്മും കോൺഗ്രസുമാണ്.” – രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ഭാരതീയ പൈതൃകത്തെയും കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെയും സംരക്ഷിക്കുന്ന ഏക ശക്തി ബിജെപിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇപ്പോൾ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ഇത്തരത്തിൽ എത്രയോ ക്ഷേത്രങ്ങളിൽ കൊള്ള നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഭക്തരുടെ പണവും ഭഗവാന്റെ സ്വർണ്ണവും കവർന്നെടുക്കുന്ന ഇത്തരം നീക്കങ്ങൾ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ പൂർണ്ണമായും അവസാനിപ്പിക്കാൻ കഴിയൂ. ശബരിമലയിലെയും മറ്റ് ക്ഷേത്രങ്ങളിലെയും പവിത്രത കാത്തുസൂക്ഷിക്കാൻ വിശ്വാസികൾക്ക് ഒപ്പം ബിജെപി ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ വികസന മാതൃകകൾ വെറും പൊള്ളയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസന കുതിപ്പിനൊപ്പം കേരളത്തെ മാറ്റാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പിണറായി വിജയനെ സംവാദത്തിന് ക്ഷണിച്ചത്.













Discussion about this post