ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന് വെറും രണ്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയെ പരിഹസിച്ച് മുൻ പാക് താരം മുഹമ്മദ് ആമിർ. അഭിഷേക് ഒരു വെറും ‘സ്ലോഗർ’ മാത്രമാണെന്നും പന്ത് നോക്കാതെ ബാറ്റ് വീശുന്നതാണ് അയാളുടെ ശൈലിയെന്നും ആമിർ തുറന്നടിച്ചു.
പാകിസ്ഥാനിലെ ഒരു ടിവി ഷോയിൽ സംസാരിക്കവെയാണ് അഭിഷേക് ശർമ്മയുടെ ബാറ്റിംഗ് ശൈലിയെ ആമിർ രൂക്ഷമായി വിമർശിച്ചത്. അഭിഷേക് എല്ലാ പന്തിലും പരുക്കൻ ഷോട്ടുകൾക്ക് ശ്രമിക്കുന്നതായാണ് തനിക്ക് തോന്നിയതെന്ന് ആമിർ പറഞ്ഞു.
“എന്റെ സത്യസന്ധമായ അഭിപ്രായത്തിൽ അഭിഷേക് ഒരു സ്ലോഗറാണ്. എല്ലാ പന്തിലും അയാൾക്ക് ആഞ്ഞടിക്കണം. കളി ഒത്തുവരുന്ന ദിവസം അയാൾ തിളങ്ങും, അല്ലാത്തപക്ഷം അയാൾ പരാജയപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ. എട്ട് ഇന്നിംഗ്സുകളിൽ ഒരിക്കൽ മാത്രമാണ് അയാൾ സ്കോർ ചെയ്യുന്നത്. ബാക്കി സമയങ്ങളിൽ 0, 10, 15 എന്നിങ്ങനെയാണ് അയാളുടെ സമ്പാദ്യം,” ആമിർ പരിഹസിച്ചു.
അഭിഷേകിന്റെ ബാറ്റിംഗിന് സാങ്കേതികമായ അടിത്തറയില്ലെന്ന് ആമിർ ആരോപിച്ചു. “ബോഡി ലൈനിൽ പന്തെറിഞ്ഞാൽ അയാളെ തളയ്ക്കാൻ എളുപ്പമാണ്. കൂടാതെ സ്ലോ ബോളുകൾക്കെതിരെയും അയാൾ കഷ്ടപ്പെടും. പന്ത് അല്പം സ്വിംഗ് ചെയ്യുമ്പോൾ കൃത്യമായ ടെക്നിക്കോടെ കളിക്കാൻ അയാൾക്ക് സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല,” ആമിർ കൂട്ടിചേർത്തു.
ആമിറിന്റെ വിമർശനങ്ങൾ ഇങ്ങനെയാണെങ്കിലും പാകിസ്ഥാനെതിരെ മികച്ച റെക്കോർഡാണ് അഭിഷേകിനുള്ളത്. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ നടന്ന രണ്ട് മത്സരങ്ങളിൽ ഒന്നിൽ 31 റൺസും മറ്റൊന്നിൽ 39 പന്തിൽ 74 റൺസും അഭിഷേക് നേടിയിരുന്നു. ആ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു. ഫൈനലിൽ താരം തിളങ്ങി ഇല്ലെങ്കിലും ഇന്ത്യയെ അന്ന് അത് ബാധിച്ചിരുന്നില്ല.
അസുഖം മൂലം നമീബിയക്കെതിരായ മത്സരം നഷ്ടമായ അഭിഷേക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ടെങ്കിലും പാകിസ്ഥാനെതിരെ കളിക്കുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. താരം പരിശീലനം തുടങ്ങിയെന്ന് സഹതാരം വരുൺ ചക്രവർത്തി അറിയിച്ചെങ്കിലും ഫെബ്രുവരി 15-ലെ മത്സരത്തിന് മുൻപുള്ള ശാരീരികക്ഷമതയാകും നിർണ്ണായകം.













Discussion about this post