ലോകത്തിന് മുന്നിൽ വീണ്ടും തലകുനിച്ച് പാകിസ്താൻ. തങ്ങളുടെ രാജ്യം അമേരിക്കയ്ക്ക് വെറുമൊരു ‘ടോയ്‌ലറ്റ് പേപ്പർ’ മാത്രമാണെന്ന പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്റെ പാർലമെന്റിലെ കുറ്റസമ്മതം രാജ്യാന്തര തലത്തിൽ ചർച്ചയാവുകയാണ്. ‘The Biography of a Toilet Paper: How Pakistan became America’s Disposable Ally’ എന്ന തലക്കെട്ടിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പാകിസ്താന്റെ ദയനീയാവസ്ഥ തുറന്നുകാട്ടുന്നു. സ്വന്തം രാജ്യത്തിന്റെ പരമാധികാരവും മണ്ണും അമേരിക്കയ്ക്ക് പണയപ്പെടുത്തിയ പാകിസ്താൻ, ഭാരതത്തോടുള്ള അന്ധമായ വിരോധം തീർക്കാൻ വേണ്ടി മാത്രം നടത്തിയ നയതന്ത്ര ചതിക്കുഴികളുടെ പരിസമാപ്തിയാണിത്.
1947-ൽ പിറന്നത് മുതൽ ഭാരതത്തെ തകർക്കുക എന്ന ഒറ്റ അജണ്ടയുമായി നടന്ന പാകിസ്താൻ, അഇമേരിക്കയുടെ മടിയിൽ ഇരിക്കാനാണ് എന്നും ആഗ്രഹിച്ചത്. നെഹ്‌റുവിന്റെ കാലത്ത് ഭാരതം ചേരിചേരാ നയവുമായി നിന്നപ്പോൾ, പാകിസ്താൻ അമേരിക്കയുടെ സൈനിക സഖ്യങ്ങളായ സീറ്റോ (SEATO), സെന്റോ (CENTO) എന്നിവയിൽ ചേർന്ന് ആയുധങ്ങൾക്കായി കൈനീട്ടി. എന്നാൽ ഈ ആയുധങ്ങൾ ഭാരതത്തിനെതിരെ ഉപയോഗിക്കാമെന്ന പാക് വ്യാമോഹത്തിന് തിരിച്ചടി നൽകിക്കൊണ്ട്, സോവിയറ്റ് യൂണിയനെ ഒളിഞ്ഞുനോക്കാനുള്ള ഒരു താവളം മാത്രമായാണ് അമേരിക്ക പാകിസ്താനെ കണ്ടത്. പെഷവാറിലെ ബഡാബെറിൽ നിന്ന് പറന്നുയർന്ന യു-2 ചാരവിമാനം സോവിയറ്റ് യൂണിയൻ വെടിവെച്ചിട്ടപ്പോൾ, പാകിസ്താൻ നേരിട്ടത് ആണവാക്രമണ ഭീഷണിയായിരുന്നു. സ്വന്തം ജനതയെ മരണത്തിന് വിട്ടുകൊടുത്ത് അമേരിക്കയ്ക്ക് വിടുപണി ചെയ്ത പാകിസ്താന്റെ ആദ്യത്തെ വലിയ പരാജയമായിരുന്നു അത്.
അഫ്ഗാൻ ജിഹാദിന്റെ പേരിൽ അമേരിക്കയിൽ നിന്ന് കോടികൾ വാങ്ങിക്കൂട്ടി ഭീകരവാദത്തിന്റെ ഫാക്ടറികൾ തുറന്ന സിയ ഉൾ ഹഖിന്റെ നയങ്ങളാണ് ഇന്ന് പാകിസ്താനെ വിഴുങ്ങുന്ന ഭീകരവാദം വളർത്തിയത്. സോവിയറ്റ് യൂണിയൻ പിന്മാറിയതോടെ പാകിസ്താനെ ഒരു കറിവേപ്പില പോലെ അമേരിക്ക വലിച്ചെറിഞ്ഞു. എന്നാൽ പാകിസ്താൻ പഠിച്ചില്ല. 9/11-ന് ശേഷം വീണ്ടും അമേരിക്കയുടെ ‘ഭീകരവിരുദ്ധ പോരാട്ടത്തിൽ’ പങ്കാളിയായ പാകിസ്താൻ, സ്വന്തം മണ്ണിൽ ഡ്രോൺ ആക്രമണങ്ങൾക്കും ടിടിപി (TTP) പോലുള്ള ഭീകര സംഘടനകളുടെ ഉദയത്തിനും വഴിയൊരുക്കി. പെഷവാറിലെ സ്കൂൾ കുട്ടികളെ വരെ ഭീകരർ കൊലപ്പെടുത്തിയപ്പോൾ, അത് പാകിസ്താൻ തന്നെ വളർത്തിയ ‘ഫ്രാങ്കൻസ്റ്റീൻ മോൺസ്റ്റർ’ ആണെന്ന് ലോകം തിരിച്ചറിഞ്ഞു. ഇതിനിടെ ഇന്ത്യയുടെ മണ്ണിൽ ഭീകരാക്രമണം നടത്താൻ ഈ ശൃംഖലയെ ഉപയോഗിക്കാമെന്ന പാക് കണക്കുകൂട്ടലുകൾ സർജിക്കൽ സ്ട്രൈക്കുകളിലൂടെയും ബാലാക്കോട്ട് ആക്രമണത്തിലൂടെയും ഇന്ത്യ തകർത്തു.
ഇന്ത്യയുമായുള്ള താരതമ്യമാണ് പാകിസ്താനെ ഈ ഗതിയിലെത്തിച്ചത്. ഇന്ത്യ സ്വന്തമായി പ്രതിരോധ വ്യവസായം കെട്ടിപ്പടുക്കുകയും ലോകശക്തിയായി ഉയരുകയും ചെയ്തപ്പോൾ, പാകിസ്താൻ ഇന്നും കടം വാങ്ങാൻ ലോകം ചുറ്റുകയാണ്. പാകിസ്താൻ എന്തിനുവേണ്ടിയാണോ അമേരിക്കയുടെ പിന്നാലെ നടന്നത് – അതായത് സാങ്കേതിക വിദ്യയും തന്ത്രപ്രധാനമായ പങ്കാളിത്തവും – അത് ഇന്ത്യ തന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ചുതന്നെ നേടിയെടുത്തു. ഇന്ന് അമേരിക്ക ഭാരതത്തെ ഒരു സുപ്രധാന പ്രതിരോധ പങ്കാളിയായി കാണുമ്പോൾ, പാകിസ്താനെ വെറുമൊരു ‘ഡിസ്പോസിബിൾ’ സഖ്യകക്ഷിയായി മാത്രം കാണുന്നു.










Discussion about this post