ചെന്നൈ : തമിഴ്നാട്ടിലെ പൊതുഗതാഗതത്തിൽ വിപ്ലവകരമായ മാറ്റവുമായി മുഖ്യമന്ത്രി വിജയ്. തമിഴ്‌നാട് സർക്കാർ ഇനി മുതൽ വാങ്ങുന്ന എല്ലാ പുതിയ പൊതുഗതാഗത ബസുകളും പൂർണ്ണമായും എയർകണ്ടീഷൻ ചെയ്തവയായിരിക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി വിജയ് തമിഴൻ പാർത്ഥിപൻ അറിയിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‍യുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ തീരുമാനം.
പൊതുഗതാഗത സംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വാരം ചെന്നൈയിൽ വെച്ച് 127.21 കോടി രൂപ ചെലവിൽ നിർമ്മിച്ച 300 പുതിയ സർക്കാർ ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി വിജയ് നിർവ്വഹിച്ചിരുന്നു. 164 ഡീസൽ ബസുകളും പരിസ്ഥിതി സൗഹൃദമായ 136 ബിഎസ്-VI സിഎൻജി ബസുകളുമാണ് അന്ന് നിരത്തിലിറക്കിയത്.
ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി വിജയ് ചെന്നൈയിലെ സാധാരണ ലോക്കൽ ബസിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുകയും യാത്രാക്കാരുമായും കണ്ടക്ടറുമായും നേരിട്ട് സംവദിക്കുകയും ചെയ്തിരുന്നു. ഈ യാത്രയ്ക്കിടയിലാണ് കടുത്ത ചൂടിൽ യാത്ര ചെയ്യുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് അദ്ദേഹം നേരിട്ട് മനസ്സിലാക്കിയതും, ഇനി മുതൽ വാങ്ങുന്ന എല്ലാ ബസുകളിലും നിർബന്ധമായും എയർകണ്ടീഷൻ സൗകര്യം ഉണ്ടായിരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകുകയായിരുന്നു.
തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങളെപ്പോലും വിപുലമായ ബസ് ശൃംഖല വഴി ബന്ധിപ്പിക്കണമെന്നും, മുഖ്യമന്ത്രി ഉൾപ്പെടെ ഏത് സാധാരണക്കാരനും ഒരുപോലെ സുഖകരമായി യാത്ര ചെയ്യാൻ സാധിക്കുന്ന അത്യാധുനിക സൌകര്യങ്ങൾ എല്ലാ ബസുകളിലും ഉണ്ടായിരിക്കണമെന്നുമാണ് മുഖ്യമന്ത്രി വിജയ്‍യുടെ താൽപ്പര്യമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. സേലത്ത് നടന്ന ഒരു പൊതുപരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.









