ഇന്ത്യക്കെതിരെ നടന്ന രണ്ട് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിലെ തകർപ്പൻ ജയത്തോടെ ക്രിക്കറ്റ് ലോകത്ത് പുതിയ ഹീറോയായി മാറിയിരിക്കുകയാണ് അയർലൻഡിന്റെ ഇടംകൈയ്യൻ പേസർ ജയ് മൂന്ദ്ര. ടോങ്ക് സ്വദേശിയായ ഈ ഇരുപത്തിയേഴുകാരൻ രണ്ടാം ട്വന്റി-20യിൽ 32 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടാണ് അയർലൻഡിന് ഇന്ത്യക്കെതിരെ ചരിത്ര വിജയം സമ്മാനിച്ചത്. സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ശ്രേയസ് അയ്യർ എന്നിവരടങ്ങുന്ന ഇന്ത്യൻ ടോപ്പ് ഓർഡറിനെ പുതിയ പന്തിൽ തകർത്തെറിഞ്ഞാണ് മൂന്ദ്ര ഈ നേട്ടം കൊയ്തത്.
ഇന്ത്യൻ വണ്ടർകിഡ് വൈഭവ് സൂര്യവംശിയെ പൂട്ടാനായി ദിവസങ്ങളോളം തന്ത്രങ്ങൾ മെനഞ്ഞ ജയ് മൂന്ദ്രയ്ക്ക്, മത്സരത്തിൽ താരം കളിച്ചില്ലെങ്കിലും ആ കഠിനാധ്വാനം തുണയായി. പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ നിന്നായി അഞ്ച് വിക്കറ്റുകളാണ് ഈ ഇടംകൈയ്യൻ പേസർ വീഴ്ത്തിയത്. സഞ്ജു സാംസണെ രണ്ട് തവണയാണ് മൂന്ദ്ര പുറത്താക്കിയത്.
ജയ് മൂന്ദ്രയുടെ കുട്ടിക്കാലത്തെ പരിശീലകനും മുൻ രാജസ്ഥാൻ ക്രിക്കറ്ററുമായ മോഹൻ സിങ് ഈ വിജയത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ചു: “വൈഭവ് സൂര്യവംശിക്കെതിരെയായിരുന്നു അവന്റെ പ്രധാന പ്ലാനുകൾ. വൈഭവ് കളിച്ചില്ലെങ്കിലും മൂന്ദ്രയുടെ ആസൂത്രണം കൃത്യമായിരുന്നു. സഞ്ജു സാംസണെ രണ്ട് തവണയും, ഒപ്പം അഭിഷേക് ശർമ്മ, ശ്രേയസ് അയ്യർ, ശിവം ദുബെ എന്നിവരുടെ വിക്കറ്റുകളും അവൻ നേടി. അവൻ ഒഴുക്കിയ വിയർപ്പിനുള്ള പ്രതിഫലമാണിത്.”
2018-ൽ ജയ്പൂരിലെ സീമ സ്പോർട്സ് ക്ലബ്ബിലേക്ക് “എന്റെ പന്ത് ഇൻ-സ്വിങ് ചെയ്യുന്നില്ല സാർ, അതൊന്ന് ശരിയാക്കി തരൂ” എന്ന് പറഞ്ഞ് കടന്നുവന്ന ഒരു എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്നു ജയ് മൂന്ദ്ര. അടുത്ത മൂന്ന് വർഷം മോഹൻ സിങ് അവന്റെ ബയോമെക്കാനിക്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തുടർന്ന് ബംഗാൾ രഞ്ജി ടീമിന്റെ നെറ്റ് ബൗളറായ മൂന്ദ്രയെ വി.വി.എസ് ലക്ഷ്മൺ, അരുൺ ലാൽ, മനോജ് തിവാരി എന്നിവർ അഭിനന്ദിച്ചിരുന്നു. കോവിഡിന് മുൻപ് പ്രമുഖ പരിശീലകൻ താരക് സിൻഹയുടെ കീഴിലും അവൻ പരിശീലനം നേടിയിരുന്നു.
2021-ൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഉപരിപഠനത്തിനായാണ് ജയ് മൂന്ദ്ര അയർലൻഡിലേക്ക് മാറുന്നത്. ഡബ്ലിനിലെ ലെൻസ്റ്റർ ക്രിക്കറ്റ് ക്ലബ്ബിനായി കളിച്ച് തുടങ്ങിയ അവൻ, 2023-ൽ ഐറിഷ് സീനിയർ കപ്പ് നേടുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ജസ്പ്രീത് ബുമ്രയുടെ നായകത്വത്തിൽ ഇന്ത്യ അയർലൻഡ് പര്യടനം നടത്തിയപ്പോൾ നെറ്റ് ബൗളറായും മൂന്ദ്ര തിളങ്ങിയിരുന്നു. അന്ന് ഇന്ത്യൻ പരിശീലകനായിരുന്ന വി.വി.എസ് ലക്ഷ്മൺ മൂന്ദ്രയെ തിരിച്ചറിയുകയും ബുമ്ര ചില ബൗളിങ് ടിപ്പുകൾ നൽകുകയും ചെയ്തു.
ആദ്യകാലങ്ങളിൽ ഇന്റൽ കമ്പനിയിലെ ജോലിയും ക്രിക്കറ്റും ഒന്നിച്ച് കൊണ്ടുപോയ മൂന്ദ്ര, 2025 ജൂണിലാണ് കോർപ്പറേറ്റ് ജോലി പൂർണ്ണമായി ഒഴുവാക്കി ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. മൂന്ദ്രയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ ഇപ്പോഴും യൂറോപ്പിൽ എഞ്ചിനീയറിങ് ജോലി തേടുന്നതായുള്ള ‘#OpenToWork’ ബാഡ്ജ് ഉണ്ടെങ്കിലും, ഈ തകർപ്പൻ പ്രകടനത്തോടെ ആഗോള ടി20 ഫ്രാഞ്ചൈസികളുടെ വൻ ഓഫറുകൾ താരത്തെ തേടിയെത്തുമെന്നാണ് വിലയിരുത്തൽ.
ബെൽഫാസ്റ്റിൽ നിന്ന് 7,100 കിലോമീറ്റർ അകലെയുള്ള രാജസ്ഥാനിലെ ടോങ്കിലെ മൂന്ദ്രയുടെ വീട്ടിലേക്ക് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്. ജയ് മൂന്ദ്രയുടെ അമ്മ വിദ്യ മൂന്ദ്ര തന്റെ സന്തോഷം പങ്കുവെച്ചു. “അവൻ അയർലൻഡ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ പരാജയത്തിൽ ചെറിയ വിഷമമുണ്ടെങ്കിലും, മകന്റെ ഈ വലിയ സന്തോഷത്തിന് മുന്നിൽ മറ്റെല്ലാം ചെറുതാണ്.”












