ഇന്ത്യ-പാകിസ്ഥാൻ മഹാപോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പാക് സ്പിന്നർ ഉസ്മാൻ താരിഖിനെച്ചൊല്ലിയുള്ള അമിത ചർച്ചകളെ തള്ളി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. താരിഖിന്റെ ബൗളിംഗ് ആക്ഷനെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും വലിയ ഹൈപ്പ് നൽകേണ്ട കാര്യമില്ലെന്നും ഇന്ത്യ ഇതിലും വലിയ ബൗളർമാരെ നേരിട്ടിട്ടുണ്ടെന്നും കൈഫ് പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കൈഫ് ഇന്ത്യ-പാക് മത്സരത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കുവെച്ചത്. യുഎസ്എക്കെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഉസ്മാൻ താരിഖിന്റെ വ്യത്യസ്തമായ ബൗളിംഗ് ആക്ഷൻ ഇപ്പോൾ വലിയ ചർച്ചയാണ്.
ഉസ്മാൻ താരിഖിനെക്കുറിച്ച് അനാവശ്യമായ ഹൈപ്പ് സൃഷ്ടിക്കുന്നത് ശരിയല്ലെന്ന് കൈഫ് പറഞ്ഞു. “ഇന്ത്യൻ താരങ്ങൾ താരിഖിനെക്കുറിച്ച് പരസ്യമായി ഒന്നും സംസാരിക്കാത്തത് നല്ല കാര്യമാണ്. അനാവശ്യ ഹൈപ്പ് നൽകി ഒരു താരത്തെയും നമ്മുടെ മനസ്സിലേക്ക് കയറ്റരുത്. താരിഖ് ഇതുവരെ ഇന്ത്യക്കെതിരെ കളിച്ചിട്ടില്ല. അയാൾ ഇന്ത്യയുടെ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നെങ്കിൽ നമുക്ക് ചർച്ച ചെയ്യാമായിരുന്നു. പക്ഷേ ഇതുവരെ നേരിട്ടിട്ടുപോലുമില്ലാത്ത ഒരാളെ എന്തിനാണ് ഇത്ര പേടിക്കുന്നത്?” കൈഫ് ചോദിച്ചു.
മുത്തയ്യ മുരളീധരൻ, സയീദ് അജ്മൽ തുടങ്ങിയ ഇതിഹാസ സ്പിന്നർമാരെ നേരിട്ട ചരിത്രമാണ് ഇന്ത്യക്കുള്ളതെന്ന് കൈഫ് ഓർമ്മിപ്പിച്ചു. “സച്ചിൻ ടെണ്ടുൽക്കർ പോലും സയീദ് അജ്മലിനെ നേരിടാൻ പ്രയാസപ്പെട്ടിട്ടുണ്ട്. മുരളീധരനെപ്പോലെയുള്ള അതികായന്മാരെ നമ്മൾ നേരിട്ടിട്ടുണ്ട്. കൂടാതെ കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരെപ്പോലെയുള്ള മിസ്റ്ററി സ്പിന്നർമാരെ ദിവസവും നെറ്റ്സിൽ നേരിടുന്നവരാണ് നമ്മുടെ ബാറ്റ്സ്മാൻമാർ. അതുകൊണ്ട് താരിഖിന്റെ പന്ത് നേരിടുക എന്നത് അസാധ്യമായ കാര്യമല്ല,” അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഇന്ത്യയ്ക്ക് വ്യക്തമായ മുൻതൂക്കം കല്പിച്ചിരുന്നെങ്കിലും കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ പാകിസ്ഥാന് അനുകൂലമാണെന്ന് കൈഫ് നിരീക്ഷിച്ചു. പ്രേമദാസയിലെ പിച്ചിൽ പുല്ല് കുറവായതിനാൽ സ്പിന്നർമാർക്ക് കൂടുതൽ ആനുകൂല്യം ലഭിക്കും. പാക് ടീമിൽ കൂടുതൽ സ്പിന്നർമാരുണ്ട്. അവർ കൊളംബോയിൽ നേരത്തെ തന്നെ രണ്ട് മത്സരങ്ങൾ ജയിച്ച് ആത്മവിശ്വാസത്തിലാണ്. അതുകൊണ്ട് ഈ പോരാട്ടം തുല്യശക്തികൾ തമ്മിലുള്ളതാകുമെന്നും കൈഫ് കൂട്ടിച്ചേർത്തു.












Discussion about this post