ബംഗ്ലാദേശിൽ അരങ്ങേറിയത് കേവലം ഒരു പൊതുതിരഞ്ഞെടുപ്പല്ല, മറിച്ച് ആ രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ അടിമുടി മാറ്റുന്ന ഒരു ജനവിധി കൂടിയാണ്. 35 വർഷത്തിന് ശേഷം ഒരു പുരുഷ പ്രധാനമന്ത്രി എന്ന ഖ്യാതിയോടെ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സഖ്യം അധികാരത്തിലേറാൻ ഒരുങ്ങുമ്പോൾ ഭാരതം ഉറ്റുനോക്കുന്നത് അതിനിടയിൽ നടന്ന ഹിതപരിശോധനയെയാണ്. ജൂലൈ ചാർട്ടർ എന്നറിയപ്പെടുന്ന ഭരണഘടനാ പരിഷ്കാരങ്ങൾക്ക് 70 ശതമാനത്തോളം ജനങ്ങൾ ‘അതെ’ എന്ന് വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയ ജൂലൈയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ തയ്യാറാക്കിയ 84 ഇന പരിഷ്കാരങ്ങളാണ് ജൂലൈ ചാർട്ടറിലുള്ളത്. ഇതിൽ പ്രധാനമന്ത്രിയുടെ അധികാരം വെട്ടിക്കുറയ്ക്കാനും പ്രസിഡന്റിന് കൂടുതൽ അധികാരം നൽകാനും നിർദ്ദേശമുണ്ട്. ഒരാൾക്ക് രണ്ട് തവണയിൽ കൂടുതൽ പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്ന കർശന നിയമം വരുന്നതോടെ പഴയ ‘സ്വേച്ഛാധിപത്യ’ ശൈലിക്ക് അന്ത്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ 100 സീറ്റുകളുള്ള ഉപരിസഭയും പാർലമെന്റിൽ വരാൻ പോകുന്നു. എന്നാൽ ഭാരതത്തെ ആശങ്കപ്പെടുത്തുന്ന പ്രധാന കാര്യം ഈ ചാർട്ടറിൽ ‘ജൂലൈ പോരാളികൾക്ക്’ (July Fighters) നൽകുന്ന സംരക്ഷണമാണ്. ഹസീന വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്ക് നിയമപരിരക്ഷ നൽകുന്നത് വഴി തീവ്രവാദി സ്വഭാവമുള്ള സംഘടനകൾക്കും ഭാരതവിരുദ്ധ ശക്തികൾക്കും ബംഗ്ലാദേശിൽ കൂടുതൽ വേരോട്ടം ലഭിക്കുമോ എന്ന സംശയം ശക്തമാണ്.
താരിഖ് റഹ്മാന്റെ ബിഎൻപി 210 സീറ്റുകളോടെ അധികാരം പിടിച്ചെടുക്കുമ്പോൾ, അത് ഭാരതത്തിന്റെ ദേശീയ താത്പര്യങ്ങൾക്ക് എത്തരത്തിൽ ഗുണകരമാകുമെന്നത് കണ്ടറിയണം. കഴിഞ്ഞ കാലങ്ങളിൽ ബിഎൻപി ഭരണത്തിന് കീഴിൽ ഭാരതവിരുദ്ധ ഗ്രൂപ്പുകൾക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദികൾക്കും ബംഗ്ലാദേശ് താവളമൊരുക്കിയ ചരിത്രം ഭാരതത്തിന് മറക്കാനാവില്ല. ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള സംഘടനകളുടെ സ്വാധീനം പുതിയ ഭരണസംവിധാനത്തിൽ എപ്രകാരമായിരിക്കും എന്നതും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. ഭരണഘടനാ ഭേദഗതികൾ നടപ്പിലാക്കാൻ രൂപീകരിച്ച കൗൺസിൽ 270 ദിവസത്തിനുള്ളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ.











Discussion about this post