ന്യൂഡൽഹി : മോഡി സർക്കാരിനെതിരെ കർഷക നേതാക്കൾ തന്നെ കാണാൻ എത്തി എന്ന് പറഞ്ഞുകൊണ്ട് രാഹുൽ ഗാന്ധി പങ്കുവെച്ച ചിത്രം കെട്ടിച്ചമച്ച നാടകം ആണെന്ന് ബിജെപി. കർഷകരുമായുള്ള കൂടിക്കാഴ്ചയാണെന്ന് അവകാശപ്പെട്ടത് യഥാർത്ഥത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ ഒത്തുചേരലാണെന്ന് ബിജെപി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും ബിജെപി ഓരോരുത്തരുടെയും പേരുകളും സ്ഥാനങ്ങളും വ്യക്തമാക്കിക്കൊണ്ട് അറിയിച്ചു.
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കാൻ കർഷകർ തന്നെ കാണാൻ എത്തി എന്നായിരുന്നു രാഹുൽ ഗാന്ധി ഈ കൂടിക്കാഴ്ചയെ കുറിച്ച് പറഞ്ഞിരുന്നത്. എന്നാൽ ഹരിയാനയിലെയും പഞ്ചാബിലെയും കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും നേതാക്കളാണ് ഈ രാഹുൽ ഗാന്ധിയെ കാണാൻ എത്തിയ ആ കർഷകർ എന്ന് ബിജെപി വ്യക്തമാക്കി. കർഷകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വികാരം ഇളക്കിവിടാനുമാണ് രാഹുൽ ഗാന്ധി ഈ വ്യാജവും കെട്ടിച്ചമച്ചതുമായ ആശയവിനിമയം കൊണ്ട് ഉദ്ദേശിച്ചതെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു.
“രാഗയുടെ മറ്റൊരു നുണ, രാജ്യത്തിനു മുന്നിൽ തുറന്നുകാട്ടി. കർഷകരുമായുള്ള കൂടിക്കാഴ്ചയാണെന്ന് അവകാശപ്പെട്ടത് യഥാർത്ഥത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ ഒരു ഒത്തുചേരലായിരുന്നു. രാഹുൽ ഗാന്ധി ഈ രാജ്യത്തെ മിക്കവാറും എല്ലാ സ്ഥാപനങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രീയവൽക്കരിക്കുകയും അനാദരിക്കുകയും ചെയ്തു, ഇപ്പോൾ അദ്ദേഹം കർഷകരെ പോലും വെറുതെ വിടുന്നില്ല,” എന്ന് ബിജെപി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.











Discussion about this post