ന്യൂഡൽഹി : മുടി മുറിച്ചതുമായി ബന്ധപ്പെട്ട ഒരു കേസിൽ നിർണായകമായ വിധിപ്രസ്താവം നടത്തിയിരിക്കുകയാണ് സുപ്രീം കോടതി. മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന യുവതി മുടി മുറിക്കാനായി എത്തിയപ്പോൾ കൂടുതൽ നീളം കുറച്ച് മുടി മുറിച്ചു എന്നായിരുന്നു പരാതി. ഡൽഹിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലെ സലൂണിനെതിരെ യുവതി നൽകിയിരുന്ന പരാതിയിൽ നേരത്തെ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ രണ്ടു കോടി രൂപ പിഴയിട്ടിരുന്നു. ഇതിനെതിരെ സലൂൺ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് സുപ്രീം കോടതി പിഴ 25 ലക്ഷമാക്കി കുറച്ചു.
ഡൽഹിയിലെ ഐടിസി സലൂണിനെതിരെ ആയിരുന്നു മോഡൽ കൂടിയായ യുവതി പരാതി നൽകിയിരുന്നത്. ഏഴു വർഷങ്ങൾക്കു മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ കോടതിയിൽ നിന്നും വിധി വന്നിരിക്കുന്നത്. 2018 ഏപ്രിലിൽ ഡൽഹിയിലെ ഐടിസി സലൂണിൽ വച്ച് ഹെയർസ്റ്റൈലിസ്റ്റ് തന്റെ മുടി വളരെ ചെറുതാക്കി മുറിച്ചതായും ഇത് തനിക്ക് കടുത്ത മാനസിക ആഘാതമുണ്ടാക്കിയതായും പരാതിക്കാരി വ്യക്തമാക്കി. ഇതുമൂലം മോഡലിംഗ് അവസരങ്ങളും തൊഴിൽ അവസരങ്ങളും നഷ്ടപ്പെട്ടതായും അവർ ആരോപിച്ചു.
യുവതിയുടെ പരാതിയിൽ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ( എൻസിഡിആർസി ) സലൂണിന് രണ്ട് കോടി രൂപയായിരുന്നു നഷ്ടപരിഹാരം വിധിച്ചിരുന്നത്. എന്നാൽ പരാതിക്കാരന്റെ ‘ഇച്ഛാശക്തിയുടെയും മോഹങ്ങളുടെയും’ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.











Discussion about this post