ലോകത്തെ ഏറ്റവും വലിയ എഐ സംഗമത്തിന് വേദിയൊരുക്കി ഭാരതം ചരിത്രത്തിലേക്ക്. അടുത്ത ആഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന ‘എഐ ഇംപാക്ട് സമിറ്റിൽ’ ലോകത്തെ വിറപ്പിക്കുന്ന ടെക് രാജാക്കന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് ചർച്ച നടത്തും. ഓപ്പൺ എഐ (OpenAI) മേധാവി സാം ആൾട്ട്മാൻ, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ് തുടങ്ങി 40-ഓളം ആഗോള കമ്പനികളുടെ മേധാവികളാണ് സമിറ്റിൽ പങ്കെടുക്കുന്നത്. ഭാരതത്തിന്റെ ടെക് കഴിവിനെ ലോകത്തിന് മുന്നിൽ ഉറപ്പിച്ചു നിർത്തുന്ന ഈ ഉച്ചകോടിയിലൂടെ ഏകദേശം 100 ബില്യൺ ഡോളറിന്റെ (ഏകദേശം 8.3 ലക്ഷം കോടി രൂപ) നിക്ഷേപ വാഗ്ദാനങ്ങളാണ് രാജ്യം ലക്ഷ്യമിടുന്നത്.
മൈക്രോസോഫ്റ്റ് ഇതിനോടകം തന്നെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഭാരതത്തിൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏഷ്യയിലെ തന്നെ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ നിക്ഷേപമാണിത്. ഇതിനുപുറമെ ആമസോൺ, ഗൂഗിൾ തുടങ്ങിയ വമ്പന്മാരും ഭാരതത്തിലെ എഐ അടിസ്ഥാന സൗകര്യ വികസനത്തിനായി വൻതുക മാറ്റിവെച്ചിട്ടുണ്ട്.
ഭാരതമണ്ഡപം, സുഷമ സ്വരാജ് ഭവൻ എന്നിവിടങ്ങളിലായി നടക്കുന്ന അഞ്ച് ദിവസത്തെ ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ തുടങ്ങി 20 രാജ്യങ്ങളിലെ തലവൻമാരും പങ്കെടുക്കും. കൃഷി മുതൽ സാധാരണക്കാരന്റെ ജീവിതം വരെ എഐ സാങ്കേതികവിദ്യയിലൂടെ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനാണ് മുൻഗണന നൽകുന്നത്. ലോകം എഐ ഭീഷണികളെക്കുറിച്ച് ആകുലപ്പെടുമ്പോൾ, സാങ്കേതിക വിദ്യയെ എങ്ങനെ ക്രിയാത്മകമായി വിനിയോഗിക്കാമെന്ന് ഭാരതം ലോകത്തിന് കാണിച്ചു കൊടുക്കുകയാണ്











Discussion about this post