ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ പാക് ക്രിക്കറ്റ് ബോർഡിനും താരങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ താരം ശുഐബ് അക്തർ. ഇന്ത്യ കിരീടം നിലനിർത്താനാണ് വന്നിരിക്കുന്നതെന്നും എന്നാൽ പാകിസ്ഥാൻ നാണംകെട്ട രീതിയിൽ കീഴടങ്ങുകയാണെന്നും അക്തർ ആഞ്ഞടിച്ചു.
പാക് ബൗളർമാരുടെയും ബാറ്റിംഗ് നിരയുടെയും പോരാട്ടവീര്യമില്ലായ്മയെയാണ് അക്തർ പരിഹസിച്ചത്. “ഞങ്ങൾ മത്സരത്തിന്റെ ഒരിടത്തും ഉണ്ടായിരുന്നില്ല. ഷഹീൻ അഫ്രീദി 125 കി.മീ വേഗതയിലാണ് പന്തെറിയുന്നത്. ആധുനിക ക്രിക്കറ്റിൽ ഇതൊന്നും പോരാ. സമ്മർദ്ദം കൈകാര്യം ചെയ്യാൻ അറിയാത്തവരെയാണ് നിങ്ങൾ സൂപ്പർതാരങ്ങളാക്കി വെച്ചിരിക്കുന്നത്. കഴിവില്ലാത്തവരുടെ കയ്യിൽ ചുമതലകൾ ഏൽപ്പിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കുറ്റം,” അക്തർ തുറന്നടിച്ചു. പി.സി.ബി ചെയർമാൻ മൊഹ്സിൻ നഖ്‌വിയെയും ബാബർ അസമിലെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
“ഒന്നും അറിയാത്ത ഒരാൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനായി (മൊഹ്‌സിൻ നഖ്‌വി) മാറിയിരിക്കുന്നു. നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? ടീം എങ്ങനെ ജയിക്കും? ഒരു കളിയും ജയിപ്പിക്കാൻ കഴിയാത്ത ഒരു കളിക്കാരനെ (ബാബർ അസം) നിങ്ങൾ ഒരു സൂപ്പർസ്റ്റാറായി മാറ്റി. ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം കഴിവില്ലാത്തവർക്ക് ഒരു പ്രത്യേക പദവികൾ നൽകുക എന്നതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിലേക്ക് വന്നാൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ഇഷാൻ കിഷന്റെ വെടിക്കെട്ട് ഇന്നിംഗ്‌സാണ് (40 പന്തിൽ 77) മികച്ച സ്കോറിലെത്തിച്ചത്. ദുഷ്കരമായ പിച്ചിൽ നായകൻ സൂര്യകുമാർ യാദവും (32), ശിവം ദുബെയും (27) നിർണ്ണായക സംഭാവനകൾ നൽകിയതോടെ ഇന്ത്യ 175/7 എന്ന സ്കോറിലെത്തി. മറുപടി ബാറ്റിംഗിൽ പാകിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവർ എറിഞ്ഞ ഹാർദിക് പാണ്ഡ്യ നാലാം പന്തിൽ തന്നെ സാഹിബ്സാദ ഫർഹാനെ (0) മടക്കി. ശേഷം അടുത്ത ഓവറിൽ ബുംറ സയ്യിം ആയൂബിനെയും പാക് നായകൻ സൽമാൻ അലി ആഗയെയും തുടർച്ചയായ ഓവറുകളിൽ പുറത്താക്കി.
ശേഷം അക്സർ പട്ടേൽ അവരുടെ സൂപ്പർ താരം ബാബർ അസമിനെ (5) പുറത്താക്കിയതോടെ പാകിസ്ഥാൻ 34-ന് 4 എന്ന നിലയിലായി. ഉസ്മാൻ ഖാൻ (44) അല്പം പൊരുതിയെങ്കിലും അക്സറിന്റെ പന്തിൽ ഇഷാൻ കിഷൻ നടത്തിയ മിന്നൽ സ്റ്റമ്പിംഗിലൂടെ ആ പോരാട്ടവും അവസാനിച്ചു. ഒടുവിൽ 18 ഓവറിൽ 114 റൺസിന് പാകിസ്ഥാൻ കൂടാരം കയറി.









Discussion about this post