ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആധികാരിക വിജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിന്റെ നിലവാരത്തകർച്ചയെ പരിഹസിച്ച് മുൻ ഇന്ത്യൻ താരങ്ങളായ മുരളി കാർത്തിക്കും സഹീർ ഖാനും. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇപ്പോൾ ഒരു ‘ക്രിക്കറ്റ് വൈര്യം’ നിലനിൽക്കുന്നില്ലെന്നും ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം അത്രമേൽ വലുതാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
കൊളംബോയിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ-8 യോഗ്യത നേടിയതിന് പിന്നാലെയാണ് മുൻ താരങ്ങളുടെ ഈ പ്രതികരണം. 2022 മുതൽ ടി20യിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടുന്ന തുടർച്ചയായ ആറാം വിജയമാണിത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഒൻപത് തവണ ഏറ്റുമുട്ടിയപ്പോൾ എട്ടിലും ഇന്ത്യ വിജയിച്ചു. ചരിത്രപരമായി ഇരുരാജ്യങ്ങളും തമ്മിൽ ശത്രുതയുണ്ടാകാമെങ്കിലും ക്രിക്കറ്റിൽ പാകിസ്ഥാൻ ഇന്ത്യയ്ക്ക് ഒരു വെല്ലുവിളിയേ അല്ലെന്ന് മുരളി കാർത്തിക് പറഞ്ഞു.
“പാക് ബാറ്റിംഗ് നിരയിൽ ആരെയാണ് എതിരാളികൾ ഭയപ്പെടേണ്ടത്? സാഹിബ്സാദ ഫർഹാൻ കഴിഞ്ഞാൽ അവിടെ ആരുമില്ല. അയാൾക്കാണെങ്കിൽ സ്ഥിരതയുമില്ല. എതിരാളികളെ വേദനിപ്പിക്കാൻ ശേഷിയുള്ള ഒരു ബാറ്റർ പോലും ആ നിരയിലില്ല.”
“പിഎസ്എൽ നല്ല ടൂർണമെന്റ് ആണെന്ന് ആളുകൾ പറയുന്നു. പക്ഷേ അവിടെനിന്ന് മികച്ച താരങ്ങൾ വരുന്നുണ്ടോ? ഐപിഎൽ എപ്പോഴും മികച്ച പ്രതിഭകളെ വാർത്തെടുക്കുന്നുണ്ട്,” കാർത്തിക് കൂട്ടിച്ചേർത്തു.
അതേസമയം പാകിസ്ഥാന്റെ ടീം സെലക്ഷനിലെ പാളിച്ചകളെയാണ് മുൻ പേസർ സഹീർ ഖാൻ വിമർശിച്ചത്. ആറ് സ്പിന്നർമാരെ പരീക്ഷിച്ച പാകിസ്ഥാൻ ഏക പ്രമുഖ പേസറായ ഷഹീൻ അഫ്രീദിയെക്കൊണ്ട് വെറും രണ്ട് ഓവർ മാത്രമാണ് എറിയിച്ചത്. ഫഹീം അഷ്റഫിനെക്കൊണ്ട് ഒരു ഓവർ പോലും എറിയിച്ചതുമില്ല. “ബാറ്റിംഗിലെ ഗുണനിലവാരത്തിൽ വലിയ വ്യത്യാസമുണ്ട്. രണ്ട് വിക്കറ്റ് വീഴുമ്പോഴേക്കും ഓൾറൗണ്ടർമാർ ബാറ്റിംഗിന് ഇറങ്ങേണ്ടി വരുന്നു. അവർ സ്പെഷ്യലിസ്റ്റ് ബാറ്റർമാരല്ല. സ്കില്ലിന്റെ കാര്യത്തിലും ഇന്ത്യയുമായി ഒരു താരതമ്യവുമില്ല,” സഹീർ ഖാൻ വ്യക്തമാക്കി.
പാകിസ്ഥാനെതിരായ ഈ ഉജ്ജ്വല വിജയത്തോടെ ഇന്ത്യ സൂപ്പർ-8 റൗണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം ഫെബ്രുവരി 18 ബുധനാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നെതർലൻഡ്‌സിനെതിരെ നടക്കും.










Discussion about this post