ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് പിന്നാലെ പാക് താരം ബാബർ അസമിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്കും അജിങ്ക്യ രഹാനെയും. പാകിസ്ഥാൻ തകർച്ച നേരിട്ട ഘട്ടത്തിൽ ഉത്തരവാദിത്തമില്ലാതെ വിക്കറ്റ് വലിച്ചെറിഞ്ഞ ബാബറിനെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഇരുവരും തുറന്നടിച്ചു.
കൊളംബോയിൽ 176 റൺസ് പിന്തുടർന്ന പാകിസ്ഥാൻ ആദ്യ രണ്ട് ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി തകർന്നു നിൽക്കുമ്പോഴാണ് ബാബർ അസം അനാവശ്യ ഷോട്ടിന് മുതിർന്ന് അക്സർ പട്ടേലിന് വിക്കറ്റ് നൽകിയത്. അഞ്ച് റൺസ് മാത്രമെടുത്ത് ബാബർ മടങ്ങിയതോടെ പാകിസ്ഥാന്റെ പതനം പൂർണ്ണമായി.
“വിരാട് കോഹ്‌ലിയും ബാബർ അസമും തമ്മിലുള്ള താരതമ്യം അന്യായമാണ്. ഇത്ര നേരത്തെ ഇങ്ങനെയൊരു ഷോട്ട് കളിക്കുന്നത് വിരാട് കോഹ്‌ലിയിൽ നിന്ന് ചിന്തിക്കാൻ പോലും കഴിയില്ല. ബാബർ തന്റെ സ്ഥാനം നിലനിർത്താനുള്ള സമ്മർദ്ദത്തിലാണെന്ന് ആ ഷോട്ട് തെളിയിക്കുന്നു. ലോകത്തെ മികച്ച താരമാകാനുള്ള സമ്മർദ്ദം ബാബറിനെ തളർത്തുകയാണ്, സത്യത്തിൽ അദ്ദേഹം ഇപ്പോൾ മികച്ച താരങ്ങളുടെ അടുത്തുപോലുമില്ല,” കാർത്തിക് പറഞ്ഞു. പാകിസ്ഥാനെതിരെ എന്നും മികച്ചുനിൽക്കുന്ന കോഹ്‌ലിയുടെ പോരാട്ടവീര്യത്തെ അദ്ദേഹം പ്രശംസിച്ചു.
എല്ലാ ഫോർമാറ്റിലും വിരാട് കോഹ്‌ലി തന്നെയാണ് മികച്ച താരമെന്ന് അജിങ്ക്യ രഹാനെ അഭിപ്രായപ്പെട്ടു. “മികച്ച താരങ്ങൾക്കെല്ലാം കളി എങ്ങനെയെന്ന് വായിച്ചെടുക്കാനുള്ള കഴിവുണ്ട്. കോഹ്‌ലി ഏത് സാഹചര്യത്തെയും അതിനനുസരിച്ച് നേരിടും. ബാബറിന് തന്റെ കഴിവ് തെളിയിക്കാൻ ലഭിച്ച വലിയ അവസരമായിരുന്നു ഇത്. പക്ഷേ അദ്ദേഹം അത് പാഴാക്കി. വിരാടും ബാബറും തമ്മിൽ യാതൊരു താരതമ്യവുമില്ല,” രഹാനെ വ്യക്തമാക്കി.
ഇരുവരും പറഞ്ഞത് പോലെ ഇന്ത്യ-പാക് ടി20 പോരാട്ടങ്ങളിലെ ഇരുവരുടെയും ശരാശരി പരിശോധിച്ചാൽ തന്നെ വ്യത്യാസം വ്യക്തമാണ്. കോഹ്‌ലി പാകിസ്ഥാനെതിരെ 11 മത്സരങ്ങളിൽ നിന്ന് റൺ അടിച്ചുകൂട്ടിയത് 70 .28 എന്ന മികച്ച ശരശരിയിലാണ്. അതേസമയം ബാബർ ആകട്ടെ 6 മത്സരങ്ങളിൽ നിന്ന് 22 ശരാശരിയിലും.










Discussion about this post