റംസാൻ മാസത്തിൽ ആരാധനാസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും മതപരമായ ചടങ്ങുകൾക്ക് മേൽ യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തരുതെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് കാശ്മീരിലെ മുസ്ലിം മതനേതാക്കൾ. ബുദ്ഗാമിൽ നടന്ന ഷിയ-സുന്നി വിഭാഗങ്ങളുടെ സംയുക്ത കോൺക്ലേവിലാണ് ഈ ആവശ്യം ഉയർന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിം ജനവിഭാഗങ്ങൾ ലക്ഷ്യം വെക്കപ്പെടുന്നുവെന്നും പള്ളികൾക്കും സ്വകാര്യ സ്വത്തുക്കൾക്കും നേരെ ബുൾഡോസർ രാജ് നടപ്പിലാക്കുന്നുവെന്നും യോഗം പാസാക്കിയ പ്രമേയത്തിൽ ആശങ്ക രേഖപ്പെടുത്തി. വരാനിരിക്കുന്ന വ്രതമാസത്തിലെ പ്രഭാഷണങ്ങളിൽ ഇത്തരം വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
ജാമിയ മസ്ജിദിലെ വെള്ളിയാഴ്ച പ്രാർത്ഥനകൾക്കോ പെരുന്നാൾ നമസ്കാരത്തിനോ തടസ്സമുണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷൻ മിർവായിസ് ഉമർ ഫാറൂഖ് ആവശ്യപ്പെട്ടു. രാജ്യത്ത് വർധിച്ചുവരുന്ന വർഗീയ ധ്രുവീകരണത്തിൽ ഇന്ത്യൻ മുസ്ലിംകൾ കടുത്ത പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പള്ളികൾ തകർക്കപ്പെടുന്നതും സ്വത്തുക്കൾ നശിപ്പിക്കപ്പെടുന്നതും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും, ശബ്ദം ഉയർത്താൻ കഴിയാത്ത അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി തങ്ങൾ മാറുമെന്നും മിർവായിസ് കൂട്ടിച്ചേർത്തു.









Discussion about this post