തോക്കുകളും ബോംബുകളും ഉപയോഗിച്ചുള്ള യുദ്ധങ്ങൾക്ക് പകരം ജനങ്ങളുടെ ചിന്തകളെ സ്വാധീനിച്ച് അധികാരം പിടിച്ചെടുക്കുന്ന ‘കോഗ്നിറ്റീവ് വാർഫെയർ’ (Cognitive Warfare) ബംഗ്ലാദേശിൽ പിടിമുറുക്കുന്നു. അടുത്തിടെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയ വഴി നടന്ന വൻതോതിലുള്ള വ്യാജ പ്രചാരണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള വ്യാജ പ്രൊഫൈലുകളും ജമാഅത്തെ ഇസ്‌ലാമിയുടെ സൈബർ വിംഗും ചേർന്നാണ് ഈ നിഴൽ യുദ്ധം നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 99 ശതമാനം മൊബൈൽ ഫോൺ സാന്ദ്രതയുള്ള രാജ്യത്ത് യുവതലമുറയെ ലക്ഷ്യമിട്ട് നടന്ന ഈ നീക്കം വരാനിരിക്കുന്ന ദിവസങ്ങളിൽ കൂടുതൽ തെരുവ് സംഘർഷങ്ങൾക്ക് കാരണമായേക്കാം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രം ഏകദേശം 2.5 കോടി ടാക്കയാണ് പ്രധാന പാർട്ടികൾ സോഷ്യൽ മീഡിയയിൽ ചെലവഴിച്ചത്. ഇതിൽ 54 ശതമാനം തുക ബിഎൻപിയും 38 ശതമാനം ജമാഅത്തെ ഇസ്‌ലാമിയും ചെലവഴിച്ചതായി ‘ഹൂ ടാർഗറ്റ്‌സ് മീ’ (Who Targets Me) എന്ന പ്ലാറ്റ്‌ഫോം കണ്ടെത്തി. എന്നാൽ ഞെട്ടിക്കുന്ന വസ്തുത ഇതിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ‘DailyNews24’ എന്ന മാദ്ധ്യമം ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ളതാണെന്നതാണ്. എഐ (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വാർത്താ അവതാരകരെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് എട്ടു മില്യണിലധികം ആളുകളിലേക്ക് തെറ്റായ സന്ദേശങ്ങൾ എത്തിക്കാൻ ഇവർക്ക് സാധിച്ചു. തിരഞ്ഞെടുപ്പിൽ ജമാഅത്ത് പരാജയപ്പെട്ടുവെന്നും സീറ്റുകൾ മോഷ്ടിക്കപ്പെട്ടുവെന്നുമുള്ള വ്യാജ പ്രചാരണമാണ് ഇപ്പോൾ തെരുവുകളിൽ പ്രക്ഷോഭത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ബംഗ്ലാദേശിലെ സോഷ്യൽ മീഡിയയിൽ ഇന്ത്യയ്‌ക്കെതിരെയുള്ള വിദ്വേഷ പ്രചാരണം (Anti-India Sentiment) ആകാശത്തോളമാണ്. ‘ബംഗ്ലാ വിഷൻ’ പോലുള്ള ചാനലുകൾ വഴി ഇന്ത്യയെക്കുറിച്ച് തെറ്റായ വാർത്തകൾ പടച്ചുവിടുന്നു. അടുത്തിടെ ഷാരൂഖ് ഖാനും മുസ്തഫിസുർ റഹ്മാനുമായി ബന്ധപ്പെട്ട് ഉണ്ടായ നിസ്സാര സംഭവങ്ങളെപ്പോലും ഇന്ത്യയ്‌ക്കെതിരെയുള്ള ആയുധമാക്കാൻ ജമാഅത്ത് ഹാൻഡിലുകൾക്ക് കഴിഞ്ഞു. ബംഗ്ലാദേശികളെന്ന വ്യാജേന പാകിസ്താൻ സ്വദേശികളാണ് ഇത്തരം വിദ്വേഷ ക്യാമ്പയിനുകൾക്ക് ചുക്കാൻ പിടിക്കുന്നത്. തുർക്കിയിൽ നിന്ന് തിരിച്ചെത്തിയ മഹ്മൂദുർ റഹ്മാനെപ്പോലുള്ളവരും ‘ഇന്ത്യൻ ആധിപത്യം’ എന്ന നറേറ്റീവ് ശക്തമാക്കാൻ രംഗത്തുണ്ട്. ബിഎൻപിയുടെ അണികൾക്കിടയിലും ഭിന്നിപ്പുണ്ടാക്കാൻ ജമാഅത്ത് സൈബർ സംഘങ്ങൾ ശ്രമിക്കുന്നുണ്ട്. ജമാഅത്ത് നേതാക്കളുടെ വീട് ബിഎൻപി പ്രവർത്തകർ തീയിട്ടു എന്നതടക്കമുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്. 25-34 വയസ്സുള്ള യുവാക്കളാണ് ഇത്തരം വ്യാജ വാർത്തകളുടെ പ്രധാന ഇരകൾ.









Discussion about this post