ദമാസ്കസ്: സിറിയയിലെ കുപ്രസിദ്ധമായ അൽ-ഹോൾ , അൽ-റോജ് തടങ്കൽ പാളയങ്ങൾ സ്ഥിരമായി അടച്ചുപൂട്ടാൻ സിറിയൻ ഭരണകൂടം ഒരുങ്ങുന്നു. ഐസിസ് ഭീകരരുമായി ബന്ധമുള്ള ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും വിദേശികളുമാണ് നിലവിൽ ഈ ക്യാമ്പുകളിൽ കഴിയുന്നത്. കുർദിഷ് സൈന്യത്തിൽ നിന്നും പ്രദേശത്തിന്റെ നിയന്ത്രണം സിറിയൻ സൈന്യം ഏറ്റെടുത്തതിന് പിന്നാലെയാണ് നിർണ്ണായക നീക്കം.
വർഷങ്ങളോളം കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് (SDF) നിയന്ത്രിച്ചിരുന്ന അൽ-ഹോൾ ക്യാമ്പ്, ജനുവരി അവസാനത്തോടെയാണ് സിറിയൻ സർക്കാർ സൈന്യം ഏറ്റെടുത്തത്. കുർദിഷ് സൈന്യത്തിന്റെ പെട്ടെന്നുള്ള പിന്മാറ്റം ക്യാമ്പിൽ വലിയ തോതിലുള്ള അരാജകത്വത്തിന് വഴിവെച്ചു.
സുരക്ഷാ കൈമാറ്റത്തിനിടെയുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് അയ്യായിരത്തിലധികം പേർ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ ഐസിസ് അനുഭാവമുള്ളവരും ഉൾപ്പെടുന്നു എന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
നിലവിൽ ക്യാമ്പിലുള്ള സിറിയൻ വംശജരെ വടക്കൻ അലപ്പോയിലെ അക്തരിൻ ക്യാമ്പിലേക്ക് മാറ്റാനാണ് സർക്കാർ പദ്ധതി. ഇറാഖ് പൗരന്മാരെ തിരികെ കൊണ്ടുപോകാൻ ഇറാഖ് സർക്കാരുമായി ധാരണയായിട്ടുണ്ട്.
ക്യാമ്പ് അടച്ചുപൂട്ടുന്നതോടെ ഭീകരർക്ക് വീണ്ടും സംഘടിക്കാനുള്ള അവസരമൊരുങ്ങുമെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. പരിശീലനം ലഭിക്കാത്ത സുരക്ഷാ ഉദ്യോഗസ്ഥരെ ക്യാമ്പ് നിയന്ത്രണം ഏൽപ്പിച്ചത് വൻ തിരിച്ചടിയായേക്കാം. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കപ്പെട്ട ഷമീമ ബീഗം ഉൾപ്പെടെയുള്ള നിരവധി വിദേശികളാണ് അൽ-റോജ് ക്യാമ്പിലുള്ളത്. ഇവരുടെ ഭാവി കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
2019-ൽ ഐസിസിന്റെ പതനത്തിന് ശേഷം തടവിലാക്കപ്പെട്ട 28,000-ത്തോളം പേരാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്. ഒരു വർഷത്തിനുള്ളിൽ ഈ തടങ്കൽ പാളയങ്ങൾ പൂർണ്ണമായും ശൂന്യമാക്കുകയാണ് സിറിയൻ ഭരണകൂടത്തിന്റെ ലക്ഷ്യം. എന്നാൽ കൃത്യമായ പുനരധിവാസ പദ്ധതികളില്ലാതെ ക്യാമ്പുകൾ അടച്ചുപൂട്ടുന്നത് തീവ്രവാദത്തിന്റെ പുനരുജ്ജീവനത്തിന് കാരണമായേക്കുമെന്ന് യുഎൻ ഉൾപ്പെടെയുള്ള സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നു.













Discussion about this post