വ്യാജരേഖകൾ ചമച്ച് വോട്ടർ ഐഡി കാർഡ് കരസ്ഥമാക്കിയ സംഭവത്തിൽ ഉത്തർപ്രദേശിലെ മീററ്റിൽ പാക് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. സബ ഫർഹത്ത് (നാസിയ) എന്ന യുവതിയെയാണ് മീററ്റ് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇന്ത്യൻ പൗരനായ ഫർഹത്ത് മസൂദിനെയാണ് ഇവർ വിവാഹം കഴിച്ചിരിക്കുന്നത്. നിലവിൽ സബയുടെ പക്കൽ 2032 വരെ കാലാവധിയുള്ള പാകിസ്താൻ പാസ്പോർട്ടും 2027 വരെ കാലാവധിയുള്ള ഇന്ത്യൻ ലോംഗ് ടേം വിസയുമുണ്ട്. അതിനാൽ അനധികൃത താമസം എന്ന കുറ്റം ഇവർക്കെതിരെ ചുമത്തിയിട്ടില്ലെങ്കിലും, വ്യാജരേഖകൾ ഉപയോഗിച്ച് പൗരത്വ രേഖകൾ നിർമ്മിച്ചതാണ് വൻ ചതിയായി മാറിയത്.
ഡൽഹി ഗേറ്റ് സ്വദേശിയായ റുക്സാന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. 1988-ൽ പാകിസ്താനിൽ വെച്ചാണ് ഫർഹത്ത് മസൂദും സബയും വിവാഹിതരായത്. 1993-ൽ സബ പാകിസ്താനിൽ വെച്ച് തന്റെ നാലാമത്തെ മകളായ ഐമൻ ഫർഹത്തിന് ജന്മം നൽകി. തുടർന്ന് കുട്ടിയുടെ പേര് സ്വന്തം പാക് പാസ്പോർട്ടിൽ രേഖപ്പെടുത്തിയാണ് ഇവർ ഇന്ത്യയിലേക്ക് മടങ്ങിയത്. ഐമൻ മീററ്റിലെ പ്രശസ്തമായ സ്കൂളിൽ പഠിച്ചുവെങ്കിലും അവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചിരുന്നില്ല. നിലവിൽ മീററ്റ് കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയാണ് ഐമൻ.
മകൾക്ക് വ്യാജ പാസ്പോർട്ട് നിർമ്മിക്കാൻ സബ രേഖകൾ ചമച്ചുവെന്നും, സബ മസൂദ്, നാസിയ മസൂദ് എന്നീ രണ്ട് പേരുകളിൽ വോട്ടർ പട്ടികയിൽ പേര് ചേർത്തുവെന്നുമാണ് പോലീസ് കണ്ടെത്തൽ. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ സബയെ പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ച കോടതി ജയിലിലേക്ക് അയച്ചു. എന്നാൽ കേസിൽ മകൾ ഐമനെ പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വിദേശ പൗരത്വം മറച്ചുവെച്ച് മറ്റ് രേഖകൾ കൈക്കലാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മീററ്റ് പോലീസ് അറിയിച്ചു.









Discussion about this post