പാകിസ്ഥാൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് മുൻ ഓൾറൗണ്ടർ ഇമാദ് വസീമിന്റെ രണ്ടാം വിവാഹവും അതിനെത്തുടർന്നുള്ള കുടുംബകലഹവും പരസ്യമാകുന്നു. വിവാഹത്തിന് പിന്നാലെ ഇമാദിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുൻഭാര്യ സാനിയ അഷ്ഫാഖ് രംഗത്തെത്തിയതോടെ സംഗതി വിവാദമായിരിക്കുകയാണ്.
പാകിസ്ഥാന്റെ മുൻ താരം ഇമാദ് വസീം ഇൻഫ്ലുവൻസറായ നൈല രാജയെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് മുൻഭാര്യ സാനിയയുടെ വൈകാരികമായ പ്രതികരണം വന്നത്. ഇമാദും പുതിയ വധു നൈലയും വിവാഹം ആഘോഷിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സാനിയ തന്റെ രോഷം പ്രകടിപ്പിച്ചത്. നൈല രാജ ഒരു കുടുംബം തകർത്തവളാണെന്നും ഇമാദ് വസീം ഒരു ചതിയനാണെന്നും സാനിയ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരു പിഞ്ചുകുഞ്ഞടക്കം തന്റെ മൂന്ന് മക്കളെക്കുറിച്ച് ഇമാദ് ചിന്തിച്ചില്ലെന്നും, തങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് നീതി വേണമെന്നും സാനിയ ആവശ്യപ്പെട്ടു.
ആരോപണങ്ങൾ കടുത്തതോടെ വിശദീകരണവുമായി ഇമാദ് രംഗത്തെത്തി. തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ അധ്യായമായിരുന്നു സാനിയയുമായുള്ള വിവാഹമെന്ന് ഇമാദ് വിശേഷിപ്പിച്ചു. ദാമ്പത്യം പരാജയപ്പെട്ടെങ്കിലും തന്റെ മക്കളാണ് ജീവിതത്തിലെ വലിയ അനുഗ്രഹമെന്നും അവരോടുള്ള സ്നേഹത്തിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നൈല രാജയെ മുൻ ഭാര്യ അനാവശ്യമായി വേട്ടയാടുകയാണെന്നും തന്റെ നിശബ്ദതയാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയതെന്നും ഇമാദ് സമ്മതിച്ചു. 2019-ലാണ് സാനിയയും ഇമാദും വിവാഹിതരായത്. കഴിഞ്ഞ ഡിസംബറിലാണ് ഇവർ വേർപിരിഞ്ഞത്. പാകിസ്ഥാനായി 55 ഏകദിനങ്ങളിലും 75 ടി20 മത്സരങ്ങളിലും കളിച്ച താരമാണ് ഇമാദ് വസീം.













Discussion about this post