ടി20 ലോകകപ്പിന്റെ നിർണ്ണായകമായ സൂപ്പർ-8 പോരാട്ടങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ബാറ്റിംഗ് നിരയിലെ പരീക്ഷണങ്ങളെ വിമർശിച്ച് മുൻ താരം ഇർഫാൻ പത്താൻ രംഗത്ത്. നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ തിലക് വർമ്മ കാഴ്ചവെച്ച ഇഴഞ്ഞ ബാറ്റിംഗും ഇന്ത്യയുടെ ടോപ്പ് ഓർഡറിലെ ‘ഇടങ്കയ്യൻ’ ആധിപത്യവുമാണ് പത്താനെ ചൊടിപ്പിച്ചത്.
അഹമ്മദാബാദിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ പോലും തിലക് വർമ്മ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് പത്താൻ നിരീക്ഷിക്കുന്നു. നെതർലൻഡ്‌സിനെതിരെ ഇന്നലെ 27 പന്തിൽ 31 റൺസ് മാത്രമാണ് തിലക് വർമ്മയ്ക്ക് നേടാനായത്.
മികച്ച പിച്ചായിരുന്നിട്ടും തിലകിന് ടൈമിംഗ് കണ്ടെത്താൻ കഴിഞ്ഞില്ല. ശ്രീലങ്കയിൽ കാണിച്ച ഉത്തരവാദിത്തം അഹമ്മദാബാദിൽ ഉണ്ടായില്ലെന്നും സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും പത്താൻ പറഞ്ഞു. ടൂർണമെന്റിൽ ഇതുവരെ മൂന്ന് തവണ 25-ന് മുകളിൽ സ്കോർ ചെയ്തെങ്കിലും വലിയ മത്സരങ്ങളിൽ സ്ട്രൈക്ക് റേറ്റ് കുറയുന്നത് ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി.
അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ എന്നിവർ ടോപ്പ് ത്രീയിൽ തുടർച്ചയായി വരുന്നത് എതിരാളികൾക്ക് തന്ത്രങ്ങൾ മെനയാൻ എളുപ്പമാക്കുന്നുവെന്ന് പത്താൻ മുന്നറിയിപ്പ് നൽകി. പാകിസ്ഥാനെതിരായ മത്സരത്തിൽ സൽമാൻ അലി ആഗയെപ്പോലെയുള്ള പാർട്ട് ടൈം ഓഫ് സ്പിന്നർമാർ പോലും അപകടകാരികളായത് ഇന്ത്യയുടെ ടോപ്പ് ഓർഡറിലെ ഇടങ്കയ്യൻമാരുടെ സാന്നിധ്യം മൂലമാണ്.
സൂപ്പർ-8ൽ ആദ്യ മത്സരത്തിൽ എയ്ഡൻ മർക്രം പന്തെറിയാൻ സാധ്യതയുണ്ട്. ഇടങ്കയ്യൻമാരെ പൂട്ടാൻ ഇത് ദക്ഷിണാഫ്രിക്കയെ സഹായിക്കും. ഈ തടസ്സം മറികടക്കാൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നേടി മൂന്നാം നമ്പറിലേക്ക് വരണമെന്ന് പത്താൻ നിർദ്ദേശിച്ചു. സൂര്യ മൂന്നാം നമ്പറിലും തിലക് നാലിലും ഇറങ്ങുന്നതാകും ഉചിതം എന്നാണ് പത്താൻ പറയുന്നത്. നോക്കൗട്ട് മത്സരങ്ങളിൽ സമ്മർദ്ദം കുറയ്ക്കാൻ ഇത് ഇന്ത്യയെ സഹായിക്കും.













Discussion about this post