കടമ്പനാട് യുവതി തൂങ്ങിമരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആത്മഹത്യാക്കുറിപ്പും പരാതിയും പുറത്ത്. സുഹൈൽ അൻസാരിയുടെ നിരന്തരമായ ലൈംഗികാതിക്രമവും മാനസിക പീഡനവുമാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മരിക്കുന്നതിന് മുൻപ് താൻ ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രിൻസിപ്പാളിന് സുഹൈലിനെതിരെ യുവതി രേഖാമൂലം പരാതി നൽകിയിരുന്നു. ഈ പരാതിയിലെ വിവരങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്. ഏഴര വർഷത്തോളമായി സ്കൂളിലെ ഓഫീസ് സ്റ്റാഫായി ജോലി ചെയ്തിരുന്ന 35-കാരിയെ ഈ മാസം 14-നാണ് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്ന് മാസം മുൻപ് സ്കൂളിൽ പിആർഒ ആയി ജോലിക്കെത്തിയ സുഹൈൽ അൻസാരി, വാട്സാപ്പിലൂടെ നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയച്ച് ശല്യം ചെയ്തിരുന്നതായി യുവതി പരാതിയിൽ പറയുന്നു. ‘പാതിരാത്രിയിൽ എന്റേതാകുമോ’ എന്ന് ചോദിച്ചുള്ള സന്ദേശങ്ങൾ അയക്കുകയും തനിക്കൊപ്പം കിടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുപുറമെ യുവതിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ അയച്ചുതരാനും സുഹൈൽ നിരന്തരം നിർബന്ധിച്ചിരുന്നു. ശാരീരികമായും മാനസികമായും താൻ വലിയ പീഡനമാണ് ഇയാളിൽ നിന്ന് നേരിടുന്നതെന്നും ഇതിനെതിരെ നടപടി വേണമെന്നും യുവതി സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
സുഹൈൽ അൻസാരി കാരണമാണ് താൻ ജീവിതം അവസാനിപ്പിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സുഹൈൽ അൻസാരിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് ആരോപണം ഉയർന്നതോടെ വിഷയം വലിയ വിവാദമായിരിക്കുകയാണ്. യുവതിയുടെ മരണത്തിന് ഉത്തരവാദിയായ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. സ്ത്രീ സുരക്ഷയെക്കുറിച്ച് പ്രസംഗിക്കുന്ന രാഷ്ട്രീയ നേതാക്കൾ തന്നെ ഇത്തരത്തിൽ ക്രൂരത കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്.













Discussion about this post