ടി20 ലോകകപ്പിൽ നിന്നും അപ്രതീക്ഷിതമായി പുറത്തായതിന് പിന്നാലെ ഓസ്‌ട്രേലിയൻ ടീമിനെതിരെയും സൂപ്പർ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിനെതിരെയും രൂക്ഷവിമർശനവുമായി മുൻ നായകൻ റിക്കി പോണ്ടിംഗ്. മാക്സ്‌വെല്ലിന്റെ കരിയർ അവസാനത്തോടടുക്കുകയാണെന്ന് പോണ്ടിംഗ് തുറന്നടിച്ചു.
സിംബാബ്‌വെയോടും ശ്രീലങ്കയോടും തോറ്റ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഓസ്‌ട്രേലിയ പുറത്തായതോടെയാണ് പോണ്ടിംഗ് തന്റെ അതൃപ്തി പരസ്യമാക്കിയത്. ഈ ലോകകപ്പിലെ മാക്സ്‌വെല്ലിന്റെ മോശം ഫോമാണ് പോണ്ടിംഗിനെ പ്രകോപിപ്പിച്ചത്. അയർലൻഡ് (9), സിംബാബ്‌വെ (31), ശ്രീലങ്ക (22) എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോറുകൾ.
“ഗ്ലെൻ മാക്സ്‌വെൽ അടുത്ത ലോകകപ്പിൽ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹത്തിന്റെ കരിയർ അവസാനത്തോടടുക്കുന്നതായാണ് എനിക്ക് തോന്നുന്നത്.” പോണ്ടിംഗ് പറഞ്ഞു. മാർക്കസ് സ്റ്റോയിനിസിന്റെ കാര്യത്തിലും പോണ്ടിംഗ് സംശയം പ്രകടിപ്പിച്ചു. എന്നാൽ ലോകമെമ്പാടും ടി20 ലീഗുകൾ കളിക്കുന്നതിനാൽ സ്റ്റോയിനിസ് ഒരുപക്ഷേ തുടർന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവി ടീമിനെക്കുറിച്ച് സംസാരിക്കവേ സ്റ്റീവ് സ്മിത്ത് 2028 ഒളിമ്പിക്സിൽ കളിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പോണ്ടിംഗ് ഓർമ്മിപ്പിച്ചു. ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, ജോഷ് ഇംഗ്ലിസ് എന്നിവർ ടീമിൽ തുടരുമെങ്കിലും കാമറൂൺ ഗ്രീനിന്റെ ഫോം ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയുടെ ലോകകപ്പ് പ്രകടനം തികഞ്ഞ പരാജയമായിരുന്നുവെന്ന് പോണ്ടിംഗ് വിലയിരുത്തി.
സിംബാബ്‌വെയെപ്പോലൊരു ടീമിനോട് ഐസിസി വേദിയിൽ തോൽക്കുന്നത് അംഗീകരിക്കാനാവില്ല എന്നും പോണ്ടിങ് പറഞ്ഞു.












Discussion about this post