സ്വന്തം രാജ്യത്തിനായി പോരാടിയ സൈനികരെ പ്രതിസന്ധി ഘട്ടത്തിൽ കയ്യൊഴിഞ്ഞ് പാകിസ്താൻ വീണ്ടും ലോകത്തിന് മുന്നിൽ പരിഹാസ്യരാകുന്നു. ബലൂച് ലിബറേഷൻ ആർമി (BLA) തടവിലാക്കിയ എട്ട് പാക് സൈനികരെയാണ് പാകിസ്താൻ സൈന്യം തള്ളിപ്പറഞ്ഞത്. തങ്ങളുടെ പട്ടാളക്കാരിലാരെയും കാണാതായിട്ടില്ലെന്ന പാക് സൈന്യത്തിന്റെ വാദത്തെ പൊളിച്ചടുക്കി, തടവിലാക്കപ്പെട്ട സൈനികർ തന്നെ നേരിട്ട് രംഗത്തെത്തിയതോടെ രാജ്യാന്തര തലത്തിൽ പാകിസ്താൻ നാണംകെട്ടിരിക്കുകയാണ്. തങ്ങൾ പാക് സൈന്യത്തിലെ അംഗങ്ങളാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക ഐഡി കാർഡും പാക് പൗരത്വ രേഖകളും വീഡിയോയിലൂടെ പ്രദർശിപ്പിച്ചാണ് സൈനികർ സ്വന്തം ഭരണകൂടത്തിന്റെ കള്ളത്തരങ്ങൾ തുറന്നുകാട്ടിയത്.
നേരായ മാർഗത്തിലൂടെ റിക്രൂട്ട്‌മെന്റ് വഴിയാണ് തങ്ങൾ സൈന്യത്തിലെത്തിയതെന്നും രാജ്യത്തിനായി പോരാടിയ തങ്ങളെ ഈ ഘട്ടത്തിൽ തള്ളിപ്പറയുന്നത് ക്രൂരതയാണെന്നും വീഡിയോയിൽ സൈനികർ നിറകണ്ണുകളോടെ പറയുന്നു. “പാകിസ്താന് വേണ്ടി ഞാൻ പോരാടി, എന്നാൽ ഇന്ന് പാക് സൈന്യം എന്നെ കയ്യൊഴിഞ്ഞിരിക്കുന്നു” എന്നാണ് തടവിലാക്കപ്പെട്ട ഒരു സൈനികൻ വിങ്ങലോടെ പറയുന്നത്. തങ്ങൾ പട്ടാളക്കാരല്ലെന്ന് പറയാൻ ഭരണകൂടത്തിന് എങ്ങനെ കഴിയുന്നുവെന്നും ഇവർ ചോദിക്കുന്നുണ്ട്. നേരത്തെ, സൈനികരെ നിലത്തിലൂടെ വലിച്ചിഴയ്ക്കുന്ന ക്രൂരമായ ദൃശ്യങ്ങൾ ബിഎൽഎ പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നും ആരും തടവിലില്ലെന്നുമായിരുന്നു പാക് സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം. ഇതോടെയാണ് സൈനികരെക്കൊണ്ട് തന്നെ ഐഡി കാർഡുകൾ പ്രദർശിപ്പിച്ച് ബിഎൽഎ വീഡിയോ പുറത്തിറക്കിയത്.
ഫെബ്രുവരി 22-നകം തങ്ങളുടെ തടവിലുള്ള ബിഎൽഎ പ്രവർത്തകരെ മോചിപ്പിച്ചില്ലെങ്കിൽ എട്ട് സൈനികരെയും വധിക്കുമെന്നാണ് വിഘടനവാദികളുടെ ഭീഷണി. സൈനികരുടെ ജീവൻ അപകടത്തിലായിട്ടും പാകിസ്താൻ ഇതുവരെ ചർച്ചകൾക്ക് തയ്യാറായിട്ടില്ല. ഇതിന് മുൻപും കാർഗിൽ യുദ്ധസമയത്തും മറ്റും കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ മൃതദേഹം ഏറ്റുവാങ്ങാൻ പാകിസ്താൻ തയ്യാറാകാതിരുന്നത് വലിയ വിവാദമായിരുന്നു. അതേ കീഴ്വഴക്കം തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്. സ്വന്തം സൈനികരെ കൊലയ്ക്ക് കൊടുക്കുന്ന പാക് ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.











Discussion about this post