ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടാനിരിക്കെ, ഇന്ത്യൻ ബൗളിംഗ് നിരയിലെ രണ്ട് മാരകായുധങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഷോൺ പൊള്ളോക്ക്. ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയുമാണ് ഇരുടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസമെന്ന് പൊള്ളോക്ക് വിലയിരുത്തി.
2024 ടി20 ലോകകപ്പ് ഫൈനലിന്റെ ആവർത്തനമെന്നോണം ഫെബ്രുവരി 22-ന് അഹമ്മദാബാദിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ വരുമ്പോൾ കളി നിശ്ചയിക്കുന്നത് ബൗളർമാരായിരിക്കുമെന്ന് പൊള്ളോക്ക് വിശ്വസിക്കുന്നു. സൂപ്പർസ്‌പോർട് ടി20 വേൾഡ് കപ്പ് റൗണ്ട് ടേബിളിൽ സംസാരിക്കവെയാണ് പൊള്ളോക്ക് തന്റെ നിരീക്ഷണം പങ്കുവെച്ചത്.
“ബുംറയുടെ അസാധാരണമായ ആക്ഷനും കൈക്കുഴയുടെ ചലനവുമാണ് അദ്ദേഹത്തെ അപകടകാരിയാക്കുന്നത്. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ഒരുപോലെ തിളങ്ങാൻ ബുംറയ്ക്ക് സാധിക്കുന്നു. മധ്യ ഓവറുകളിൽ വരുൺ ചക്രവർത്തി കളി നിയന്ത്രിക്കുന്നു. ക്രീസിലുള്ളത് ഇടങ്കയ്യനായാലും വലംകയ്യനായാലും അവരെ വിറപ്പിക്കാൻ വരുണിന് സാധിക്കും. ഈ രണ്ട് ബൗളർമാരുടെ സാന്നിധ്യം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയുടെ മേൽ ആധിപത്യം ഉറപ്പാക്കുന്നു.”
ഈ ലോകകപ്പിൽ വരുൺ ചക്രവർത്തിയുടെ പ്രകടനം അവിശ്വസനീയമാണ്. നാല് മത്സരങ്ങളിൽ നിന്ന് വെറും 6.88 ശരാശരിയിൽ 9 വിക്കറ്റുകളാണ് വരുൺ ഇതുവരെ വീഴ്ത്തിയത്. നെതർലൻഡ്‌സിനെതിരെ 14 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ പ്രകടനം ശ്രദ്ധേയമായിരുന്നു. മറുവശത്ത്, ബുംറ വിക്കറ്റുകൾക്കപ്പുറം തന്റെ റൺ റേറ്റ് കൃത്യമായി നിയന്ത്രിച്ചുകൊണ്ട് എതിരാളികളെ സമ്മർദ്ദത്തിലാക്കുന്നു.
ബാറ്റിംഗിൽ ഇരുടീമുകളും തുല്യശക്തരാണെന്ന് പൊള്ളോക്ക് ചൂണ്ടിക്കാട്ടി. ക്വിന്റൺ ഡി കോക്കിന്റെ വെടിക്കെട്ടിന് മറുപടി നൽകാൻ അഭിഷേക് ശർമ്മയ്ക്കും, എയ്ഡൻ മർക്രത്തിന് പകരം നിൽക്കാൻ ഇന്ത്യൻ മധ്യനിരയ്ക്കും സാധിക്കും. അതുകൊണ്ട് തന്നെ ബൗളിംഗ് യൂണിറ്റിലെ വ്യത്യാസമാകും വിജയിയെ നിശ്ചയിക്കുക.













Discussion about this post